കൊല്ലം: വിവിധ ജില്ലകളിൽ വില്പന നടത്താൻ ഗോവയിൽ നിന്നും കടത്തിക്കൊണ്ട് വന്ന അന്യസംസ്ഥാന മദ്യവുമായി ഒരാൾ പിടിയിൽ. കൊല്ലം വടക്കേവിള അയത്തിൽ പട്ടത്താനം സ്വദേശി ജിജോ (41)യാണ് കരുനാഗപ്പള്ളി എക്സൈസിന്റെ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ലതീഷ് എസിൻ്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി കാരോട്ട് മുക്കിന് പടിഞ്ഞാറ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തിക്കൊണ്ട് വന്ന 58 കുപ്പിമദ്യം പിടിച്ചെടുത്തത് 43.5 ലിറ്റർ ഗോവൻ മദ്യമാണ് ഉണ്ടായിരുന്നത്.
ഗോവയിൽ നിന്നും കടത്തിക്കൊണ്ട് വരുന്ന മദ്യം കൂടിയ വിലയ്ക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതി. മുമ്പ് കരുനാഗപ്പള്ളിയിൽ ഗോവൻ മദ്യം വിതരണം ചെയ്തതായി എക്സൈസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഏറെ നാളുകളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എക്സൈസ് ഇൻസെക്ടർ (ഗ്രേഡ്)രഘു K G,എക്സൈസ് ഇൻസെക്ടർ (ഗ്രേഡ്) മാരായ അജയകുമാർ, ഉണ്ണിക്കൃഷ്ണപിള്ള, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ അഭിലാഷ്, സുജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ മോളി, സിവിൽ എക്സൈസ് ഓഫീസർ മാരായ നിധിൻ, അജയഘോഷ്, രജിത്ത് കെ പിള്ള, ചാൾസ്, കിഷോർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.






























