കണ്ണൂർ : കണ്ണൂരിൽ സിഐടിയു തൊഴിലാളികൾ യുവാവിനെ ക്രൂരമായി മർദ്ദിച്ചു. മാതമംഗലത്ത് നോക്കുകൂലി തർക്കം നിലനിൽക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്. സിഐടിയുക്കാർ വിലക്കിയ കടയിൽ നിന്നും സാധനം വാങ്ങിയതിനായിരുന്നു മർദ്ദനമെന്ന് യുവാവ് പറയുന്നു. തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റ അഫ്സലിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഫ്സലിനെ സിഐടിയു തൊഴിലാളികൾ വളഞ്ഞിട്ട് മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. പ്രജീഷ്, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് അഫ്സൽ പറയുന്നു. സമരം പൊളിക്കാനെത്തിയ ആളെയാണ് കൈകാര്യം ചെയ്തതെന്നാണ് സിഐടിയു യൂണിയൻ സെക്രട്ടറിയുടെ വിശദീകരണം. അഫ്സലിന്റെ മൊഴിയെടുക്കാനായി പോലീസ് പരിയാരം മെഡിക്കൽ കോളേജിലെത്തി.






























