മാനന്തവാടി: പഞ്ചാര കൊല്ലിയിൽ രാധയെന്ന സ്ത്രീയെ കടിച്ചു കൊലപ്പെടുത്തിയ കടുവയെ നരഭോജിയായി പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഇതോടെ കടുവയെ വെടിവെച്ച് കൊല്ലാൻ സാധിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. നരഭോജിക്കടുവയെ അനുയോജ്യമായ സ്ഥലത്ത് വച്ച് വെടിവച്ചു കൊല്ലുന്നതായിരിക്കും. മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും, ഇനി മയക്കുവെടി വയ്ക്കില്ലെന്നും പറഞ്ഞ മന്ത്രി, ഒന്നാം തീയതിക്കുള്ളിൽ കൂടുതൽ ക്യാമറ സ്ഥാപിക്കുമെന്നും അടിക്കാടുകൾ 3 ഘട്ടമായി വെട്ടുമെന്നും കൂട്ടിച്ചേർത്തു. 6 പഞ്ചായത്തുകളിൽ പട്രോളിംഗ് നടത്തുമെന്നും, ഒരാഴ്ച്ചയ്ക്കുള്ളിൽ ഉറപ്പുകൾ പൂർത്തീകരിക്കുകയോ ആരംഭിക്കുകയോ ചെയ്യുമെന്നും പറഞ്ഞ ശശീന്ദ്രൻ, ഉത്തരവിറക്കിയത് ചീഫ് സെക്രട്ടറിയുമായി സംസാരിച്ച ശേഷമാണെന്നും വിശദമാക്കി. നരഭോജി ഗണത്തിൽപ്പെടുത്തിയത് ഒരേ കടുവ തന്നെ ആക്രമണം നടത്തിയതിനാലാണ്.
കേരളത്തിൽ ജനവാസ മേഖലയല്ലാത്ത ഒരിഞ്ച് ഭൂമിയും ഇല്ലെന്നും, വയനാടിന് മാത്രം ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും വിവരിച്ച അദ്ദേഹം, സി സി എഫിനെ അതിനായി ചുമതലപ്പെടുത്തിയെന്നും, കേന്ദ്രത്തിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. അക്കാര്യത്തിൽ അത്ഭുതമില്ലെന്നും, വിളിച്ചാൽ കോൾ പോകും എന്ന് മാത്രമുള്ള അവസ്ഥയാണെന്നും വ്യക്തമാക്കിയ മന്ത്രി, വയനാട്ടിൽ ഉടൻ തന്നെ 100 ക്യാമറകൾ സ്ഥാപിക്കുമെന്നും, കേരള ഡാറ്റാബേസിലെ കടുവയാണോയെന്ന് പരിശോധിച്ച് വരികയാണെന്നും അറിയിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ കേന്ദ്ര നിയമത്തിനെതിരെ ഒന്നും പറയുന്നില്ലെന്നും വനംമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, എ കെ ശശീന്ദ്രൻ ഉച്ചയ്ക്ക് ശേഷം കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും.





























