തൃശൂർ : ചേർപ്പിൽ അനിയൻ ജേഷ്ഠനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കെന്ന് പോലീസ്. ബാബുവിന്റെ മൃതദേഹം മറവു ചെയ്യാൻ ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു റിമാൻഡിലായ സാബുവിനെ കസ്റ്റഡിയിലെടുക്കാൻ ഇന്ന് പോലീസ് അപേക്ഷ സമർപ്പിക്കും.
ബാബുവിനെ കുഴിച്ചുമൂടിയത് ജീവനോടെയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. പോസ്റ്റ്മോർട്ടത്തിൽ ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തിയിരുന്നു. എന്നാൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പ്രതി സാബു നൽകിയിരുന്ന മൊഴി. കേസിൽ അമ്മയും പ്രതിയാണെന്ന് കഴിഞ്ഞ ദിവസം പോലീസ് വ്യക്തമാക്കിയിരുന്നു. അമ്മയുടെ സഹായത്തോടെയാണ് മൃതദേഹം മറവ് ചെയ്തതെന്ന് പ്രതി കെ ജെ സാബു പോലീസിന് മൊഴി നൽകിയിരുന്നു. ആശുപത്രിയിലുള്ള അമ്മ പത്മാവതിയുടെ അറസ്റ്റ് ഡിസ്ചാർജ് ആയ ശേഷം രേഖപ്പെടുത്തും.
മദ്യപിച്ചു ബഹളം വെച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിയായ സാബു പോലീസിനോടു പറഞ്ഞിരുന്നു. സാബുവിന്റെ സഹോദരന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ രണ്ടുദിവസം മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ശനിയാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.