യാങ്കോൺ : യുവാക്കൾക്ക് സൈനിക സേവനം നിർബന്ധമാക്കി മ്യാൻമറിലെ പട്ടാള ഭരണകൂടം. 18- 35 പ്രായമുള്ള എല്ലാ പുരുഷൻമാരും 18- 27 പ്രായമുള്ള എല്ലാ സ്ത്രീകളും കുറഞ്ഞത് രണ്ടു വർഷമെങ്കിലും സൈന്യത്തിൽ സേവനമനുഷ്ഠിക്കണം. ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ദ്ധർ 45 വയസിനിടെ മൂന്ന് വർഷവും സൈന്യത്തിൽ പ്രവർത്തിക്കണം. നിയമം നടപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ, അറിയിപ്പ്, ഉത്തരവ് എന്നിവ ഉടൻ പുറത്തുവിടുമെന്ന് സൈന്യം അറിയിച്ചു.2010ലാണ് ഇത്തരമൊരു നിയമം സൈന്യം ആദ്യമായി മുന്നോട്ടുവച്ചത്. എന്നാൽ ഇതുവരെ നടപ്പാക്കിയിട്ടില്ല. പീപ്പിൾസ് മിലിട്ടറി സർവീസ് ലോ എന്നറിയപ്പെടുന്ന ഈ നിയമ പ്രകാരം അടിയന്തരാവസ്ഥ പോലുള്ള ഘട്ടങ്ങളിൽ സൈനിക സേവനം അഞ്ച് വർഷം വരെ നീട്ടാം.
നിയമം ലംഘിക്കുന്നവർക്ക് അഞ്ച് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാം. അധികാര ദുർവിനിയോഗവും മനുഷ്യാവകാശ ലംഘനവും പ്രതിഫലിപ്പിക്കുന്ന സൈന്യത്തിന്റെ നീക്കങ്ങൾക്കെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. 2021 ഫെബ്രുവരിയിൽ ഓംഗ് സാൻ സൂചി ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സൈന്യം രാജ്യത്ത് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ അടുത്തിടെ ആറ് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. പട്ടാള ഭരണകൂടത്തിനെതിരെ സായുധ ഗ്രൂപ്പുകളുടെ പ്രക്ഷോഭം രാജ്യത്ത് ഇപ്പോൾ ശക്തമാണ്.





























