കോഴിക്കോട് : മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട മംഗലാപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സാങ്കേതിക തകരാറുകളെത്തുടർന്ന് വഴിയിൽ പിടിച്ചിട്ടു. ചെന്നൈക്ക് സമീപമുള്ള ആവടി സ്റ്റേഷനിലാണ് ട്രെയിൻ ഒരുമണിക്കൂറിലേറെ നിർത്തിയിട്ടത്. ചൊവ്വാഴ്ച വൈകീട്ട് മംഗലാപുരത്തുനിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ എട്ടുമണിക്ക് ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തേണ്ടിയിരുന്നതാണ് ട്രെയിൻ. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് ട്രെയിൻ ആവടി സ്റ്റേഷനിൽ പിടിച്ചിട്ടത്. ഒരുമണിക്കൂറിലധികം കഴിഞ്ഞാണ് എൻജിനിൽ ഓയിൽ ലീക്കാണെന്ന വിവരം ടി.ടി.ഇ. എത്തി യാത്രക്കാരെ ധരിപ്പിച്ചത്. തുടർന്ന് ആവടി റെയിൽവേ സ്റ്റേഷനിൽനിന്ന് സബർബൻ ട്രെയിനിലേക്ക് മാറിക്കയറണമെന്ന് യാത്രക്കാർക്ക് നിർദേശം ലഭിച്ചു. രണ്ട് പ്ലാറ്റ്ഫോമുകൾക്ക് അപ്പുറത്തുള്ള ഈ ട്രെയിനിലേക്ക് ലഗേജുകളും മറ്റു യാത്രക്കാർതന്നെ ചുമന്നെത്തിക്കേണ്ടിവന്നു. ആവടി ചെറിയ സ്റ്റേഷനായതിനാൽ പോർട്ടർ സൗകര്യങ്ങൾ ലഭ്യമായിരുന്നില്ല.
മംഗലാപുരം, കോഴിക്കോട് നഗരങ്ങളിൽനിന്നുൾപ്പെടെ ജോലിക്കായും മറ്റും ചെന്നൈ ലക്ഷ്യമാക്കി തലേദിവസം ട്രെയിനിൽ കയറിയ യാത്രക്കാരാണ് ഇതുമൂലം കടുത്ത ദുരിതത്തിലായത്. തുടർന്ന് സബർബൻ ട്രെയിൻ ചെന്നൈ സെൻട്രലിലെത്താൻ മുക്കാൽ മണിക്കൂറോളം സമയമെടുത്തു. രാവിലെ എട്ടുമണിയോടെ ചെന്നൈയിലെത്തേണ്ടിയിരുന്ന യാത്രക്കാർ പത്തുമണി കഴിഞ്ഞാണ് എത്തിയത്.





























