കോട്ടയം: പോലീസുകാരൻ പ്രതിയായ മാമ്പഴ മോഷണക്കേസ് അവസാനിപ്പിച്ചേക്കും. കാഞ്ഞിരപ്പള്ളിയിലെ മാമ്പഴ കച്ചവടക്കാൻ പരാതി പിൻവലിച്ചു. കച്ചവടക്കാൻ തനിക്ക് പരാതിയില്ലെന്ന് കാണിച്ച് കാഞ്ഞികപ്പള്ളി ഒന്നാം ക്ലാസ് മിജിസ്‌ട്രേററ് കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. കേസ് പിൻവലിച്ച് സംഭവം ഒത്തുതീർപ്പാക്കണമെന്നും പരാതിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ശിഹാബ് ആണ് കവർച്ച നടത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇതുസബന്ധിച്ച അപേക്ഷയുമായി പഴക്കച്ചവടക്കാരൻ കോടതിയെ സമീപിച്ചത്. സംഭവത്തിൽ കോടതി പോലീസിൽ നിന്നും റിപ്പോർട്ട് തേടി. പരാതിക്കാരൻ പിൻവാങ്ങിയ സാഹചര്യത്തിൽ കേസ് അവസാനിക്കാനാണ് സാദ്ധ്യത. കഴിഞ്ഞമാസം 30നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 10 കിലോ മാമ്പഴമാണ് മോഷണം പോയത്. ശിഹാബ് ഇടുക്കി എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനാണ്. ഇടുക്കി പോലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ശിഹാബിന് കോട്ടയം മെഡിക്കൽ കോളേജിൽ ആയിരുന്നു അന്നേ ദിവസം ഡ്യൂട്ടി. ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറിൽ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയിൽ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്. ഇവിടെ വഴിയരികിലായി കൊട്ടയിൽ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം.
ശിഹാബ് വണ്ടി നിർത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു. യൂണിഫോമിലെത്തിയാണ് ശിഹാബ് മോഷണം നടത്തിയത്. രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം കവർച്ച ചെയ്യപ്പെട്ടതായി മനസിലാകുന്നത്. പിന്നാലെ ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. കടയ്ക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്.






























