കാസർകോട് : മഞ്ചേശ്വരത്ത് ബി.എസ്.പി.യുടെ സ്ഥാനാർഥിയായി മത്സരിക്കുന്ന കെ. സുന്ദരയെ കാണാനില്ലെന്ന് ജില്ലാ കമ്മിറ്റി. ശനിയാഴ്ച വൈകീട്ട് നാലിനുശേഷം ഫോണിൽ കിട്ടുന്നില്ല. ബി.ജെ.പി. പ്രവർത്തകർ നാമനിർദേശ പത്രിക പിൻവലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്നും ജനറൽ സെക്രട്ടറി ബി. വിജയകുമാർ പത്രക്കുറിപ്പിൽ അറിയിച്ചു. ബദിയഡുക്ക പോലീസ് സ്റ്റേഷനിൽ പാർട്ടി പരാതി നൽകി.
ബി.ജെ.പി. പ്രാദേശിക നേതാക്കളോടൊപ്പം നിൽക്കുന്ന സുന്ദരയുടെ ചിത്രങ്ങൾ ഞായറാഴ്ച വൈകീട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 2016-ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച സുന്ദരയ്ക്ക് 467 വോട്ട് ലഭിച്ചിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ 89 വോട്ടിനാണ് അന്നുതോറ്റത്. സുന്ദര നേടിയ വേട്ട് ഏറെ ചർച്ചയായിരുന്നു. അതേസമയം കെ. സുന്ദര നാമനിര്‍ദേശ പത്രിക പിന്‍വലിച്ചിട്ടില്ലെന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.