തിരുവനന്തപുരം : പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ പലതും വ്യാജമായി സൃഷ്ടിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന് വസ്തുതകളുടെ പിൻബലത്തോടെ ആരോപണം ഉന്നയിക്കാനായിട്ടില്ല. ചീട്ട് കൊട്ടാരങ്ങൾ പോലെ അതൊക്കെ തകർന്ന് വീണു. കേന്ദ്ര ഏജൻസികളെപ്പോലും ആരോപണങ്ങൾ ഉന്നയിക്കാൻ കൂട്ട് പിടിക്കുന്നു. ബിജെപിയും കോൺഗ്രസും നുണക്കഥകൾ ഉണ്ടാക്കുന്നു. നിരവധി പ്രതിസന്ധികൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സർക്കാർ നേരിട്ടു. ഇതൊക്കെയുണ്ടായിട്ടും വികസനം മുറ പോലെ നടന്നു എന്നും പിണറായി വിജയൻ പറഞ്ഞു.
നിരവധി പ്രതിസന്ധികൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സർക്കാർ നേരിട്ടു. എന്നിട്ടും ഒരു സർക്കാരിന് ചെയ്യാൻ കഴിയാവുന്നതെല്ലാം അഞ്ചു വർഷത്തിനുള്ളിൽ ചെയ്തു. പ്രതിപക്ഷം നുണക്കഥകളിറക്കി. ധാരാളം കാര്യങ്ങൾ പ്രചരിപ്പിച്ചു. വസ്തുതകൾ അവതരിപ്പിക്കേണ്ട മാധ്യമങ്ങൾ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ഏറ്റെടുത്തു. പിഎസ് സി വിഷയം അതിന് ഉദാഹരണമാണ്. 95196 പിഎസ് സി നിയമനമേ നൽകിയിട്ടുള്ളൂവെന്ന് പ്രചരിപ്പിച്ചു. നുണകൾ വലിയ തോതിൽ ആവർത്തിച്ചു. യുഡിഎഫിന്റെ ഭാഗമായി ഘടകകക്ഷിയായി ചില മാധ്യമങ്ങൾ മാറുന്നു. പ്രകടന പത്രിക മുൻനിർത്തിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല ചർച്ചയാക്കാൻ ചിലർ ശ്രമിക്കുന്നു. ഇപ്പോൾ ആ വിഷയം ഉയർത്തേണ്ടതില്ല. വിധി വന്ന ശേഷം മറ്റ് കാര്യങ്ങളെ കുറിച്ച് ആലോചിക്കാം. ശബരിമല തീർത്ഥാടന സൗകര്യത്തിന് 1487 കോടി അനുവദിച്ചു . സർവേ റിപ്പോർട്ടുകൾ അഭിപ്രായ പ്രകടനങ്ങൾ മാത്രമാണ്. സർവേ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഒന്നിലും അലംഭാവം പാടില്ല. വസ്തുത തുറന്ന് പറയേണ്ടി വരുന്നത് സർവേ റിപ്പോർട്ടിന്റെ ഭാഗമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.