ഡൽഹി : മുൻ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ.മൻമോഹൻ സിങിന്റെ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. അദ്ദേഹം നിരീക്ഷണത്തിലാണെന്നും മരുന്നുകളോടു പ്രതികരിക്കുന്നുണ്ടന്നും ഡൽഹി ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് മൻമോഹൻ സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിനു പുതിയൊരു മരുന്ന് നല്‍കിയതിനോട് റിയാക്ഷൻ ഉണ്ടായതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പനിയുണ്ടാകാനുള്ള കാരണങ്ങള്‍ കണ്ടെത്താനായി പരിശോധനകള്‍ നടത്തി വരികയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ അദ്ദേഹം നിരീക്ഷണത്തിലാണെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിലെ ഒരു സംഘം ഡോക്ടര്‍മാരാണ് അദ്ദേഹത്തെ ചികിത്സിക്കുന്നതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. 2009 ല്‍ അദ്ദേഹത്തെ ഡൽഹി എയിംസ് ആശുപത്രിയില്‍ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിങ് നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ്. 2004 മുതല്‍ 2014 വരെയുള്ള കാലയളവിലാണ് മൻമോഹൻസിങ് പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നത്. മുൻ റിസര്‍വ് ബാങ്ക് ഗവര്‍ണറായ മൻമോഹൻ സിങ് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്, അന്താരാഷ്ട്ര നാണ്യനിധി അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 1991 മുതൽ അദ്ദേഹം പി. വി നരസിംഹ റാവു മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു.





























