കോന്നി : കൊവിഡ് വ്യാപനത്തിനോടനുബന്ധിച്ച് വനോദ സഞ്ചാര മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് മണ്ണീറ വെള്ളച്ചാട്ടത്തിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉള്ളത്.
കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് കുറച്ചകലെയായി മണ്ണീറയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം ഇതുവരെയും തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്റെയോ ബന്ധപ്പെട്ട അധികൃതരുടേയോ നിയന്ത്രണത്തിൽ ആയിട്ടില്ല. സഞ്ചാരികള്‍ക്ക് ഇവിടേക്ക് കടന്നുവരുവാന്‍ തടസ്സങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ലോക്ഡൗൺ ലംഘിച്ച് വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി ആളുകളാണ് ഇവിടെ എത്തി മടങ്ങുന്നത്. പുറത്തുനിന്നും വരുന്നവര്‍ ആരെന്നോ എവിടെനിന്ന് വരുന്നുവെന്നോ ആര്‍ക്കും അറിയില്ല. കണ്ടെയിന്‍മെന്റ് സോണില്‍ നിന്നുപോലും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇവിടെ വന്നുപോകുന്നവര്‍ നിരവധിയാണ്. ഇത് മൂലം വലിയ ആശങ്കയിലാണ് പ്രദേശ വാസികളായ ജനങ്ങളും
കഴിഞ്ഞ ദിവസം ഇവിടെ എത്തിയവര്‍ക്കെതിരെ തണ്ണിത്തോട് പോലീസ് ലോക്ഡൗൺ ലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും പിഴ ഈടാക്കി വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും സഞ്ചാരികളുടെ തിരക്ക് വന്നതിനാല്‍ സ്ഥലത്ത് പോലീസ് പരിശോധന കർശനമാക്കിയിരുന്നു. പരിശോധന കഴിഞ്ഞ് പോലീസ് പോകുന്നതിന് തൊട്ടുപിന്നാലെ വീണ്ടും സഞ്ചാരികൾ ഇവിടേക്ക് കടന്നുവരികയാണെന്ന് നാട്ടുകാർ പറയുന്നു. വെള്ളച്ചാട്ടം കാണുവാൻ എത്തുന്നവരുടെ തിരക്കേറിയപ്പോൾ നാട്ടുകാർ തന്നെ ഇവിടേയ്ക്കുള്ള വഴി താത്കാലികമായി കെട്ടി അടച്ചിരുന്നു. സഞ്ചാരികൾ പലപ്പോഴും വെള്ളച്ചാട്ടത്തിന് മുകളിലേക്ക് കയറി പോകുന്നതും പതിവ് കാഴ്ചയാണ്. ഇത് അപകടകരവുമാണ്. മഴക്കാലമായതിനാല്‍ വെള്ളച്ചാട്ടത്തിന് കൂടുതല്‍ ശക്തിയുമുണ്ട്. പായല്‍ പിടിച്ച പാറയില്‍ നിന്ന് തെന്നിവീണ് ഏതുസമയവും അപകടം സംഭവിക്കാം. വെള്ളച്ചാട്ടത്തിന് മുകളിലേക്ക് ആളുകൾ കയറി പോയാൽ താഴെ നിന്ന് നോക്കിയാൽ കാണുവാനും കഴിയില്ല. ഈ വഴികൾ പൂർണ്ണമായും അടച്ച് സ്ഥലത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ലോക്ഡൗൺ ലംഘിച്ച് എത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ പോലീസ് തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.