ന്യൂഡൽഹി : ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് താരമായ മന്‍ജോത് കല്‍റക്ക് രഞ്ജിയില്‍ ഒരു വര്‍ഷം വിലക്ക്. അണ്ടര്‍ 16, 19 ല്‍ പ്രായ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ താരത്തിനെതിരെ നടപടി സ്വീകരിച്ചത്. അതേസമയം ഇതേ കുറ്റം ആരോപിക്കപ്പെട്ട നിതീഷ് റാണയും ശിവം മാവിയും നടപടികളില്‍ നിന്നും രക്ഷപ്പെട്ടു. ഡി ഡി സി എ ഒംബുഡുസ്മാന്‍ ജസ്റ്റിസ് ബാബര്‍ ദുറസ് അഹ്മദാണ് കല്‍റക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. കാലാവധി തീരാന്‍ അര മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ പാതിരാത്രി 11.30നാണ് കല്‍റക്കെതിരായ വിലക്കിന്റെ ഉത്തരവില്‍ ഓംബുഡുസ്മാന്‍ ഒപ്പുവെച്ചത്.
അതേസമയം ഇതേ കുറ്റം ആരോപിക്കപ്പെട്ട നിതീഷ് റാണയെ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കുക മാത്രമാണ് ഓംബുഡുസ്മാന്‍ ചെയ്തത്. കല്‍റയുടെ സഹതാരമായിരുന്ന ശിവം മാവിക്കെതിരായി ആരോപണത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ബി സി സി ഐക്ക് കൈമാറുകയും ചെയ്തു. ശിവം മാവി ഉത്തര്‍പ്രദേശിനായി കളിക്കുന്ന താരമാണ്.
കഴിഞ്ഞ ആഴ്ച്ച ഡല്‍ഹി അണ്ടര്‍ 23 ടീമിനുവേണ്ടി 80 റണ്‍ കല്‍റ നേടിയിരുന്നു. ശിഖര്‍ധവാന്റെ പകരക്കാരനായാണ് കല്‍റ ഡല്‍ഹി ടീമിലേക്ക് എത്താനിരുന്നത്. വിലക്ക് വന്നതോടെ രഞ്ജിയില്‍ മാത്രമല്ല ക്ലബ് ക്രിക്കറ്റിലും അണ്ടര്‍ 23 ടീമിലും കല്‍റക്ക് കളിക്കാനാവില്ല. തങ്ങള്‍ നിസ്സഹായരാണെന്നും എന്തുകൊണ്ടാണ് കല്‍റക്കെതിരെ മാത്രം നടപടി വന്നതെന്ന് അറിയില്ലെന്നുമാണ് ഡി ഡി സി എ ജനറല്‍ സെക്രട്ടറി വിനോദ് തിഹാര പറഞ്ഞു.
ബി സി സി ഐ കണക്കു പ്രകാരം 20 വയസും 351 ദിവസവുമാണ് കല്‍റയുടെ പ്രായം. വിലക്ക് ഒഴിവാക്കാന്‍ പുതിയതായി ചുമതലയേല്‍ക്കുന്ന ഒംബുഡുസ്മാന് മുമ്പാകെ കല്‍റയുടെ മാതാപിതാക്കള്‍ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അപ്പീല്‍ സ്വീകരിച്ച് പുതിയ അന്വേഷണം നടത്തണമോ എന്ന കാര്യത്തില്‍ പുതിയ ഓംബുഡുസ്മാന്‍ ജസ്റ്റിസ് ദീപക് വര്‍മ്മയാകും തീരുമാനമെടുക്കുക.