പത്തനംതിട്ട : പത്തനംതിട്ട നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ചുകൊണ്ട് അടുത്ത 20 വർഷത്തേക്കുളള വികസന പദ്ധതികൾ ഉൾപ്പെടുത്തി തയ്യാറാക്കി പ്രസിദ്ധീകരിച്ച കരട് പത്തനംതിട്ട മാസ്റ്റർ പ്ലാൻ അന്തിമമാക്കാൻ കൌൺസിലിൽ തീരുമാനിച്ചു. പ്രസിദ്ധീകരിച്ച കരട് മാസ്റ്റർ പ്ലാനിന്മേൽ പൊതുജനങ്ങളിൽ നിന്നും ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മൂലം മാസ്റ്റർപ്ലാൻ പരമാവധി ജനങ്ങളിലേയ്ക്ക് എത്തിക്കാൻ സാധിക്കാഞ്ഞതിനാൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനുള്ള സമയം 60 ദിവസംകൂടി നീട്ടിയിരുന്നു. പ്രസ്തുത കാലയളവിൽ ലഭിച്ച അപേക്ഷകരെ നേരിൽ കേൾക്കുകയും സ്പെഷ്യൽ കമ്മിറ്റി കൌൺസിലിൽ വെച്ച ശുപാർശകൾ കൌൺസിൽ ഭേതഗതികളോടുകൂടി അംഗീകരിക്കുകയും ചെയ്തു. അംഗീകരിച്ച പത്തനംതിട്ട മാസ്റ്റർ പ്ലാൻ കരട് അന്തിമ അനുമതിക്കായി സർക്കാരിലേക്ക് അയക്കുന്നതിനും തീരുമാനിച്ചു.
പ്രസിദ്ധീകരിച്ച മാസ്റ്റർ പ്ലാനിൻ നിന്നും വ്യത്യസ്തമായി അന്തിമ പ്ലാനില്‍ വളരെയധികം ഇളവുകള്‍ നല്‍കിയിട്ടുണ്ട്. പത്തനംതിട്ടയിലെ 15 മീറ്ററോ അതിലധികമോ വീതിക്കൂട്ടൽ നിർദ്ദേശമുള്ള റോഡുകളോട് ചേർന്ന Environmentally Sensitive Zone, Proposed Sponge Park, Proposed Wetland Park (Room for River), എന്നീ സോണുകളിൽ റോഡിന്റെ നിർദ്ദിഷ്ട വീതിക്കുശേഷം 25 മീറ്റർ ദൂരം വരെ മിക്സഡ് യൂസിൽ അനുവദിച്ചിട്ടുള്ള ഉപയോഗങ്ങൾ നിബന്ധനകളോടെ അനുവദിക്കാവുന്നതാണ്.
1995 മുതൽ നിലനിന്നിരുന്ന റിംഗ് റോഡിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ നിർമ്മാണ നിയന്ത്രണം ഈ മാസ്റ്റർ പ്ലാനോടുകൂടി ഭേദഗതി വരുത്തിയിട്ടുണ്ട്. ഇടറോഡുകളിലെ വൈഡനിംഗ് പ്രൊപ്പോസൽസ് കുറച്ചിട്ടുണ്ട്. അച്ചന്‍കോവിലാറിനോട് ചേർന്ന് നൽകിയിരിക്കുന്ന മീറ്റർ റൈപ്പേറിയൻ ബഫർ 50 സോണിൽ വീടുകളും കടമുറികളും അനുവദിക്കുന്നതാണ്. കൂടാതെ പ്രധാന റോഡുകളോട് ചേർന്ന് വരുന്ന പ്രസ്തുത സോണിൽ mixed use സോണിലെ ഉപയോഗങ്ങൾ അനുവദിക്കുന്നതാണ്. വിവിധ സോണുകളിൽ വീടുകൾക്ക് നിർമ്മാണ നിയന്ത്രണം ഉണ്ടായിരുന്നത് ഭേദഗതി ചെയ്തു.
പ്രസ്തുത കരട് മാസ്റ്റർ പ്ലാനിൽ ആകെ നഗരത്തിന്റെ 60% ത്തോളം Mixed Use zone ൽ ആയിട്ടാണ് ഉള്ളത്. നഗരത്തെ ‘ലിവബിൾ ടൗൺ’ എന്ന ആശയത്തിലേയ്ക്ക് ഉയർത്തുന്നതിനുള്ള സാമൂഹിക, സാമ്പത്തിക, വിനോദ വികസനത്തിനുള്ള 60 ൽ പരം സ്പെഷ്യൽ പ്രൊജക്റ്റ്‌കൾ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ചെയർപേഴ്സൻ സിന്ധു അനിൽ അറിയിച്ചു. കെ.ആർ. അരവിന്ദാക്ഷൻ നായർ, അഡ്വ.എ.സുരേഷ് കുമാർ, പി.കെ.അനീഷ്, ഏബൽ മാത്യു, അംബിക വേണു, അനില അനിൽ, സജിനി മോഹൻ, സി.കെ. അർജ്ജുനൻ, അൻസർ മുഹമ്മദ്, ഷെറീന റഹീം, നജീം രാജൻ, എ.ൻ.വിജയരാജ്, അൻസിൽ അഹമ്മദ്, ജോയമ്മ സൈമൺ, ലിയോ അഖിൽ എന്നിവർ സംസാരിച്ചു.































