മലപ്പുറം: റയിൽവെ പുറംപോക്ക് ഭൂമിയിൽ 14കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിരവധി ചോദ്യങ്ങൾ ബാക്കി. പെൺകുട്ടിയെ സഹപാഠി എന്തിന് കൊന്നു, പ്രതി മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നോ, പതിനാറുകാരൻ ഒറ്റയ്ക്കാണോ ഈ ക്രൂരകൃത്യം നടത്തിയത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ല. ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പ്രതിയായ പ്ലസ് വൺ വിദ്യാർത്ഥി പോലീസിനോട് പറഞ്ഞത്. ഇന്നലെ കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
സ്കൂളിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റായ മിടുക്കിയാണ് കൊല്ലപ്പെട്ട പെൺകുട്ടി. ഇന്നലെ സ്കൂളിലേക്ക് പോയ കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സ്കൂളിലും എത്തിയില്ല. വൈകുന്നേരം 6 മണിയോടെ അമ്മയെ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് വിളിച്ച് വീടിനടുത്തെത്തിയെന്നും പെട്ടന്ന് വരാമെന്നും പെൺകുട്ടി പറഞ്ഞു. പക്ഷെ രാത്രിയായിട്ടും അവൾ വീടെത്തിയില്ല. ആധിയിലായ വീട്ടുകാർ ഫോണിൽ പലതവണ തിരിച്ചുവിളിച്ചു. ഫോൺ സ്വിച്ച് ഓഫായതോടെ കുടുംബം പോലീസിനെ അറിയിച്ചു. കരുവാരകുണ്ട് പോലീസ് നാട് അരിച്ചുപെറുക്കി.






























