കോഴിക്കോട് : മാവോയിസ്റ്റ് സാന്നിധ്യം സംശയിച്ച് കോഴിക്കോട് ചെറുകുളത്തൂരിനടുത്ത് പരിയങ്ങാട് എന്‍ഐഎ സംഘം റെയ്ഡ് നടത്തി. പ്രദേശത്തെ ഒരു പഴയ വാടക വീട്ടിലാണ് റെയ്ഡ്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് എന്‍ഐഎ സംഘം റെയ്ഡ് തുടങ്ങിയത്. വയനാട് സ്വദേശികളായ രണ്ടുപേരും ഒരു പാലക്കാട് സ്വദേശിയുമാണ് ഇവിടെ താമസിക്കുന്നത്. ഒരാള്‍ വല്ലപ്പോഴും വന്ന് പോകാറുമുണ്ട്. ഇവര്‍ പ്രദേശത്ത് ട്യൂഷന്‍ സെന്‍റർ നടത്തി വരികയാണ്. എല്ലാവരും ബി.ടെക് ബിരുദധാരികളാണ്.
ചെറുകുളത്തൂര്‍ പരിസരത്ത് ഏറെക്കാലമായി തുടരുന്ന യുവാക്കള്‍ ഒന്നരമാസം മുമ്പാണ് ഇപ്പോള്‍ താമസിക്കുന്ന വീട്ടിലെത്തിയത്. ഏറെ നാളായി ഇവരെ നിരീക്ഷിച്ചു വരികയാണെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു. റെയ്ഡ് നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന ബിജിത്ത്, എല്‍ദോ എന്നിവരെ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പാലക്കാട് സ്വദേശി സജിത്ത് നാട്ടില്‍ പോയതാണെന്നാണ് ലഭിക്കുന്ന വിവരം. പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് അലന്‍, താഹ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് റെയ്ഡ് എന്നാണ് ലഭിക്കുന്ന സൂചന.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി. പി ജലീലിന്‍റെ മലപ്പുറം പാണ്ടിക്കാട്ടെ വീട്ടിലും തറവാട് വീട്ടിലും പോലീസ് റെയ്ഡ് നടത്തി. ഒമ്പത് മൊബൈല്‍ ഫോണുകള്‍, രണ്ട് ലാപ്ടോപ്പുകള്‍, ഒരു ഹാര്‍ഡ് ഡിസ്ക്, മെമ്മറി കാര്‍ഡുകള്‍, സിം കാര്‍ഡുകള്‍ എന്നിവ കണ്ടെടുത്തതായാണ് പോലീസ് നല്‍കുന്ന വിവരം. പാണ്ടിക്കാട്, വണ്ടൂര്‍ സി.ഐമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
The post മാവോയിസ്റ്റ് സാന്നിധ്യം ; കോഴിക്കോട് എന്‍ഐഎയുടെ റെയ്ഡ് appeared first on Pathanamthitta Media.































