കോട്ടയം: ലോകം മുഴുവന്‍ പറഞ്ഞാലും അഭയ കേസില്‍ ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ളവര്‍ തെറ്റുകാരാണെന്നു താന്‍ വിശ്വസിക്കില്ലെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. കുറ്റാരോപിതര്‍ക്കെതിരെ സിബിഐ കോടതി നടത്തിയ വിധി മുഴുവന്‍ താന്‍ വായിച്ചുനോക്കിയെന്നും തെളിവുകളില്ലാതെ എങ്ങനെ വ്യക്തികളെ ജീവപര്യന്തം തടവിലിടാമെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണിതെന്നും ബിഷപ്പ് പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മാര്‍ തോമസ് തറയിലിന്റെ പ്രതികരണം. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടന്ന കേസ് കൂടിയാണിത്. എന്നിട്ടു ഏതെങ്കിലും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചോയെന്നും ബിഷപ്പ് ചോദിക്കുന്നു. സമീപകാല ചരിത്രത്തില്‍ പൊതുസമൂഹത്താല്‍ ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട ഒരു സ്ത്രീയാണ് സിസ്റ്റർ സെഫി. ഒരു സ്ത്രീപക്ഷവാദിയും അവര്‍ക്കെതിരെ നടന്ന അപമാനങ്ങളെക്കുറിച്ചു ഒരു വാക്കും പറഞ്ഞില്ലെന്നും ബിഷപ്പ് കുറ്റപ്പെടുത്തി.
ബിഷപ്പ് ഫേസ്ബുക്കില്‍ കുറിച്ചത്:
“അഭയക്കേസിലെ വിധി മരവിപ്പിച്ചു”
സിസ്റ്റർ അഭയ ഒരു പ്രാവശ്യം മാത്രം മരണപ്പെട്ടു … സിസ്റ്റർ സെഫിയും കോട്ടൂരച്ചനും എത്ര വര്‍ഷമായി മരണപ്പെട്ടുകൊണ്ടിരിക്കുന്നു!
ലോകം മുഴുവന്‍ പറഞ്ഞാലും ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ളവര്‍ തെറ്റുകാരാണെന്നു ഞാന്‍ വിശ്വസിക്കില്ല. കാരണം മറ്റൊന്നുമല്ല… അവര്‍ക്കെതിരെ സിബിഐ കോടതി നടത്തിയ വിധി മുഴുവന്‍ ഞാന്‍ വായിച്ചുനോക്കി. തെളിവുകളില്ലാതെ എങ്ങനെ വ്യക്തികളെ ജീവപര്യന്തം തടവിലിടാമെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടന്ന കേസ് കൂടിയാണിത്. എന്നിട്ടു ഏതെങ്കിലും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചോ? ഇല്ല…കാരണം കുറ്റാരോപിതര്‍ വൈദികനും കന്യാസ്ത്രീയുമാണല്ലോ…
സമീപകാല ചരിത്രത്തില്‍ പൊതുസമൂഹത്താല്‍ ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട ഒരു സ്ത്രീയാണ് സിസ്റ്റർ സെഫി. ഒരു സ്ത്രീപക്ഷവാദിയും അവര്‍ക്കെതിരെ നടന്ന അപമാനങ്ങളെക്കുറിച്ചു ഒരു വാക്കും പറഞ്ഞില്ല… ആ അപമാനങ്ങള്‍ക്കു നടുവില്‍ അവര്‍ പുലര്‍ത്തിയ ആത്മീയ ശാന്തത വിസ്മയനീയമാണ്!
ഒരു സംശയം മാത്രം…ഈ കേസിലെ കുറ്റാരോപിതര്‍ ഒരു വൈദികനും കന്യാസ്ത്രീയും അല്ലായിരുന്നെങ്കില്‍ മാധ്യമങ്ങളും സിബിഐ കോടതിയും കുറേക്കൂടെ നീതിപൂര്‍വമായ നിലപാട് സ്വീകരിക്കുകയില്ലായിരുന്നോ?
നമ്മുടെ ക്രൂരതകള്‍ക്ക് ആര് പ്രായശ്ചിത്തം ചെയ്യും?