കൊച്ചി : യുവാവിന്റെ സഹായത്തോടെ നവജാത ശിശുവിനെ മരടിലെ തട്ടുകടയിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ അമ്മയെ മരട് പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കുഞ്ഞിനെ ഉപേക്ഷിക്കാൻ സഹായിച്ച പുതിയകാവ് സ്വദേശിയായ യുവാവിനെയും ജാമ്യത്തിൽ വിട്ടിട്ടുണ്ട്. ഉടുമ്പൻചോല സ്വദേശിനിയായ യുവതി വിവാഹബന്ധം വേർപ്പെടുത്തിയ ആളാണ്. ഇവർക്കു 13 വയസ്സുള്ള ഒരു മകളുമുണ്ട്. സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്ന യുവതിക്ക് കാലിന് ബലക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് ജോലി നഷ്ടമായി. പിന്നീട് മുൻപരിചയമുള്ള ഒരാളോടൊപ്പം കുണ്ടന്നൂരിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും ആരോഗ്യപ്രശ്നങ്ങളും മൂലമാണ് നവജാത ശിശുവിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് യുവതി പോലീസിനോട് മൊഴി നൽകി.
യുവാവിന്റെ സ്വദേശം ഇടുക്കിയാണെന്നും യുവതി പറഞ്ഞു. സംഭവത്തിന് പിന്നാലെ മരട് പോലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് അമ്മയെയും കുഞ്ഞിനെ ഉപേക്ഷിക്കാൻ സഹായിച്ച യുവാവിനെയും കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്.






























