പത്തനംതിട്ട: സമ്പൂർണ ഗ്രാമീണ തൊഴിൽ പദ്ധതി തൊഴിലാളികൾക്ക് സർക്കാർ അനുവദിച്ച് നൽകിയ അരി തട്ടിയെടുത്ത് കരിഞ്ചന്തയിൽ മറിച്ച് വിറ്റ മുൻ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെയും കൺവീനർമാരെയും തടവിനും പിഴ ഒടുക്കുന്നതിനും വിജിലൻസ് കോടതി ശിക്ഷിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കിയ സമ്പൂർണ ഗ്രാമീണ തൊഴിൽ പദ്ധതിയിലെ തൊഴിലാളികൾക്ക് കൂലിയായി സർക്കാർ അനുവദിച്ച് നൽകിയ അരി തട്ടിയെടുത്ത് കരിഞ്ചന്തയിൽ വിറ്റ് സർക്കാരിന് 13,08,999 രൂപയുടെ നഷ്ടം വരുത്തിയതാണ് കേസ്. പ്രതികളായ പന്തളം ബ്ലോക്ക് പഞ്ചായത്തിലെ മുൻ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറും കൊല്ലം പട്ടാഴി സ്വദേശിയുമായ കെ.വാസുദേവൻ നായർ (76), പന്തളം ബ്ലോക്ക് പഞ്ചായത്തിലെ മുൻ ഗുണഭോക്തൃ സമിതി കൺവീനർമാരും പത്തനംതിട്ട പന്തളം സ്വദേശികളുമായ വൈ. ഷാലു ഖാൻ(47), കെ. ശിവരാജൻ(62) എന്നിവരെ 14 വർഷം തടവിനും 50,000 രൂപ വീതം പിഴ ഒടുക്കുന്നതിനുമാണ് കൊല്ലം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.
2000 – 2005 കാലഘട്ടത്തിൽ പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ സമ്പൂർണ ഗ്രാമീണ തൊഴിൽ പദ്ധതിയുടെ കീഴിൽ പന്തളം നഗരസഭാ പരിധിയിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഭാഗമായ തൊഴിലാളികൾക്ക് കൂലിക്ക് പകരമായി വിതരണം ചെയ്യാൻ സർക്കാർ എഫ്.സി.ഐ. ഗോഡൗണിൽ നിന്നും അരി അനുവദിച്ചിരുന്നു. ഇങ്ങനെ ലഭിച്ച 2,11,130 കിലോയോളം അരി പദ്ധതി നടപ്പിലാക്കാതെ പന്തളം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറായിരുന്ന കെ.വാസുദേവൻ നായരും മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും അഞ്ച് ഗുണഭോക്തൃ സമിതി കൺവീനർമാരും ചേർന്ന് കരിഞ്ചന്തയിൽ മറിച്ച് വിൽക്കുകയായിരുന്നു. ഇതിനെതിരെ പത്തനംതിട്ട വിജിലൻസ് യൂണിറ്റ് 2008 ൽ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കേസിലെ മറ്റ് പ്രതികളായിരുന്ന മുൻ പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും മറ്റ് മൂന്നു ഗുണഭോക്തൃ സമിതി കൺവീനർമാരും കേസിന്റെ നടപടികൾക്കിടെ മരണപ്പെട്ടിരുന്നു. കൊല്ലം വിജിലൻസ് കോടതി ജഡ്‌ജ് ഡോ.മോഹിത്ത് ആണ് വിധി പുറപ്പെടുവിച്ചത്. പത്തനംതിട്ട വിജിലൻസ് യൂണിറ്റിലെ മുൻ ഡി.വൈ.എസ്.പി മാരായിരുന്ന സി.പി.ഗോപകുമാർ, ഹരി വിദ്യാധരൻ, റെജി എബ്രഹാം, ബേബി ചാൾസ്, ഇൻസ്പെക്ടറായ വി.എൻ.സജി എന്നിവരാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.





























