ന്യൂഡൽഹി : മലയാളികൾക്കെതിരേ വിവാദ പരാമർശവുമായി ഡൽഹി സർവകലാശാലയിലെ പ്രൊഫസർ. കേരളത്തിൽ മാർക്ക് ജിഹാദാണെന്നാണ് പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെ സാമൂഹ്യ മാധ്യമത്തിൽ പരാമർശിച്ചത്. ആർഎസ്എസുമായി ബന്ധമുള്ള നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ടിന്റെ മുൻ പ്രസിഡന്റ് കൂടിയാണ് രാകേഷ് കുമാർ പാണ്ഡെ. ഡൽഹി സർവകലാശാലയിലെ ഡിഗ്രി പ്രവേശന നടപടികൾ ആരംഭിച്ച സാഹചര്യത്തിലാണ് അധ്യാപകന്റെ വിവാദ പരാമർശം.
കൂടുതൽ മലയാളി വിദ്യാർഥികൾ ഇത്തവണ ആദ്യത്തെ കട്ട്ഓഫിൽ തന്നെ ഡൽഹി സർവകലാശാലയിൽ പ്രവേശനം നേടിയതാണ് രാകേഷ് കുമാറിനെ ചൊടിപ്പിച്ചത്. കേരളത്തിൽ നിന്ന് ഡൽഹി സർവകലാശാലയിലേക്ക് കൂടുതൽ അപേക്ഷകൾ വന്നത് അസ്വാഭാവികമാണെന്നും രാകേഷ് കുമാർ ആരോപിച്ചു. കേരളത്തിൽ ലൗ ജിഹാദ് ഉള്ളതുപോലെ മാർക്ക് ജിഹാദുമുണ്ട്. രണ്ടോ മൂന്നോ വർഷമായി നടക്കുന്ന സംഘടിതമായ ഗൂഢനീക്കത്തിന്റെ ഭാഗമാണിത്. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ പരീക്ഷിച്ച അതേ നടപടിയാണ് ഇടതുപക്ഷം ഡൽഹി സർവകലാശാലയിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുന്നതെന്നും രാകേഷ് കുമാർ പറഞ്ഞു.
ഓൺലൈൻ പരീക്ഷയായതിനാൽ കഴിഞ്ഞ ലോക്ഡൗൺ സമയത്ത് 100 ശതമാനം മാർക്ക് കിട്ടുന്നതിൽ അത്ഭുതമില്ല. എന്നാൽ അതിനുമുമ്പുള്ള സാഹചര്യങ്ങളിലും മലയാളി വിദ്യാർഥികൾ സംസ്ഥാന ബോർഡ് പരീക്ഷകളിൽ 100 ശതമാനം മാർക്ക് നേടുന്നത് ഇത്തരത്തിലുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നാണെന്നും രാകേഷ് കുമാർ ആരോപിച്ചു. അധ്യാപകന്റെ വിവാദ പരാമർശത്തിനെതിരേ വിവിധ വിദ്യാർഥി സംഘടനകളും അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് രാകേഷ് കുമാർ പാണ്ഡെ പറയുന്നത്.