തിരുവനന്തപുരം : ദില്ലി സർവകലാശാല അധ്യാപകന്റെ മാർക്ക് ജിഹാദ് പരാമർശനത്തിൽ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ച് കേരളം. മാർക്ക് ജിഹാദ് പരാമർശം നടത്തിയ ദില്ലി സർവകലാശാല അധ്യാപകൻ രാകേഷ് കുമാർ പാണ്ഡെക്കെതിരെ നടപടി എടുക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ടാണ് കേരളം കേന്ദ്ര സർക്കാരിന് കത്തയച്ചത്. രാകേഷ് കുമാർ പാണ്ഡെ നടത്തിയ പരാമർശം കേരളത്തിലെ വിദ്യാർത്ഥികളെ ആക്ഷേപിക്കുന്നതാണെന്ന് ഉന്നതവിദ്യാഭ്യസവകുപ്പ് മന്ത്രി ആർ.ബിന്ദു പറഞ്ഞു. സംഘപരിവാർ രാഷ്ട്രീയമാണ് പ്രസ്താവനയ്ക്ക് പിന്നിലെന്നും മന്ത്രി ആർ.ബിന്ദു ചൂണ്ടിക്കാട്ടി.
കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് കേരളം കത്തയച്ചത്. കേരളത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കുക ലക്ഷ്യമിട്ടാണ് അത്തരം പരാമർശം നടത്തിയതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ദില്ലി സർവകലാശാലയിലെ ബിരുദ പ്രവേശനം തുടങ്ങിയത്. ഹിന്ദു, രാംജാസ്, മിറാണ്ട, എസ്ആർസിസി തുടങ്ങി പ്രധാന കോളേജുകളിലെ ആദ്യ പട്ടികയിൽ ഇടംനേടിയതിൽ കൂടുതലും മലയാളി വിദ്യാർത്ഥികളായിരുന്നു. ഇതിന് പിന്നാലെ ആണ് കേരളത്തിലെ വിദ്യാർത്ഥികൾക്ക് ദില്ലി സർവകലാശാലയിൽ പ്രവേശനം കിട്ടുന്നതിന് പിന്നിൽ മാർക്ക് ജിഹാദ് ആണെന്ന് അധ്യാപകൻ ആരോപിച്ചത്.
കിരോഡി മാൽ കോളജിലെ ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ രാകേഷ് പാണ്ഡെ ആണ് വിവാദ പ്രസ്താവന നടത്തിയത്. ആർഎസ്എസ് ബന്ധമുള്ള അദ്ധ്യപകസംഘടനയുടെ മുൻ പ്രസിഡൻറാണ് പാണ്ഡെ. ദില്ലിയിൽ വന്നു പഠിക്കാനായി കേരളത്തിലുള്ളവർക്ക് പ്രത്യേക ഫണ്ട് കിട്ടുന്നുണ്ട് എന്നും രാകേഷ് പാണ്ഡെ ആരോപിച്ചു.