പത്തനാപുരം : മാരൂർ ജി.എച്ച്.എസ് സ്കൂളില്‍ പ്ലസ് വൺ, പ്ലസ് ടു അധ്യയനം മുടങ്ങിയിട്ട് ദിവസം അഞ്ചാകുന്നു. സ്കൂളിലെ താൽക്കാലിക അധ്യാപകർക്ക് ശമ്പളം ലഭിക്കാത്തതിനാല്‍ അവര്‍ സമരത്തിലാണ്. ഇതാണ് വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാന്‍ കാരണം. ഈ സ്കൂളിൽ പ്രധാന അധ്യാപികയോ സ്ഥിരം അധ്യാപകരോ ഇല്ല, സയൻസ് ഗ്രൂപ്പിൽ പ്രാക്ടിക്കൽ നടത്തുവാൻ ലാബുകളും ഇല്ല.
ലാബ് ഇല്ലാത്ത സ്കൂളിൽ എന്തിന് സയൻസ് ഗ്രൂപ്പ് കൊടുത്തു എന്നും അറിയില്ല.രക്ഷിതാക്കളും വിദ്യാര്‍ഥികളും ആശങ്കയോടെ പരാതിപ്പെട്ടെങ്കിലും അധികൃതര്‍ക്ക് കുലുക്കമില്ല. പരീക്ഷ അടുത്തിരിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. ഇവിടുത്തെ വിദ്യാർത്ഥികളിൽ മിക്കവരും പത്താംക്ലാസിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ചവരാണ്.






























