പത്തനംതിട്ട : ആറന്മുള മണ്ഡലത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനോട് ഏറ്റുമുട്ടാൻ യുഡിഎഫ് ഡോ.മറിയ ഉമ്മനെ നിയോഗിക്കുമെന്ന് സൂചന. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂത്ത മകളാണ് മറിയ ഉമ്മന്‍. പൊതുപ്രവർത്തന രംഗത്ത് സജീവമായി ഇടപെടുന്ന മറിയ ഉമ്മനെ ആറന്മുളയിൽ സ്ഥാനാർഥിയാക്കുവാൻ മണ്ഡലത്തിൽ നിർണ്ണായക സ്വാധീനമുളള ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിന്റെ നീക്കമുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. മാധ്യമ രംഗത്ത് സജീവമായിരിക്കെ ഓർത്തഡോക്സ് സഭയുടെ കൂടി പിന്തുണയിൽ ആറന്മുളയിൽ നിന്നും വിജയിച്ച വീണയ്ക്ക് പറ്റിയ എതിരാളിയാണ് മറിയ ഉമ്മനെന്ന വികാരവും കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിന് മുന്നിൽ എത്തിയിട്ടുണ്ട്. ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളില്‍ വലിയൊരു വിഭാഗം വീണാ ജോര്‍ജ്ജിന് എതിരാണ്. കൂടാതെ സി.പി.എമ്മിലും വീണയോട് താല്‍പ്പര്യം കുറഞ്ഞു. മണ്ഡലത്തിലെ സി.പി.എം പ്രവര്‍ത്തകരില്‍ പലരും എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ആരെന്ന് വ്യക്തമായിട്ടില്ലെങ്കിലും കുമ്മനം രാജശേഖരൻ, കര്‍ഷക മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റ് ഷാജി ആര്‍.നായര്‍ ഉൾപ്പടെ ഉള്ളവരുടെ പേരുകൾ പരിഗണിക്കപ്പെടുന്നു എന്നാണ് പുറത്തു വരുന്ന സൂചനകൾ. കോൺഗ്രസിൽ പഴകുളം മധു, അബിൻ വർക്കി കോടിയാട്ട്, പി.മോഹന്‍ രാജ്, എ.സുരേഷ് കുമാര്‍, വിജയ് ഇന്ദുചൂഡൻ എന്നിവരുടെ പേരുകൾ പരിഗണിക്കപ്പെടുന്നുവെങ്കിലും ഡോ.മറിയ ഉമ്മന്‍, അബിൻ വർക്കി എന്നിവര്‍ക്കായിരിക്കും പ്രഥമ പരിഗണന.





























