ന്യൂഡൽഹി : കർണാടകയിലെ ധർമ്മസ്ഥലയിൽ കൂട്ടത്തോടെ മൃതദേഹങ്ങൾ മറവ് ചെയ്തെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസിൽ മാധ്യമവിലക്കിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി പരിഗണിച്ചില്ല. കർണാടക സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി വിധിക്കെതിരെ നൽകിയ ഹർജി സുപ്രീം കോടതി ചീഫ് ജസ്റ്റിൻറെ ബെഞ്ച് ആണ് പരിഗണിക്കാതെ ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചത്. തേഡ് ഐ എന്ന യൂട്യൂബ് ചാനലാണ് ലിങ്കുകൾ നീക്കം ചെയ്യണമെന്ന വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം നൽകുകയായിരുന്നു.
ധർമ്മസ്ഥലയിലെ മഞ്ജുനാഥസ്വാമി ക്ഷേത്രത്തിലെ നടത്തിപ്പുകാരായ കുടുംബത്തിനെതിരെ അപകീർത്തികരമായ കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും ധർമ്മസ്ഥല കൂട്ട ശവസംസ്കാര കേസുമായി ബന്ധപ്പെട്ടും മാധ്യമങ്ങളെ വിലക്കികൊണ്ടുള്ള സിവിൽ കോടതി ഉത്തരവിനെതിരെയാണ് ഹർജി നൽകിയിരുന്നത്. നിരവധി സ്ത്രീകളെ മറവുചെയ്തെന്ന് ശുചീകരണ തൊഴിലാളിയാണ് വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലിന് പിന്നാലെ ധർമസ്ഥല ക്ഷേത്ര ട്രസ്റ്റാണ് കോടതിയെ സമീപിച്ച് മാധ്യമവിലക്ക് ഉത്തരവ് നേടിയത്. ഇനിയൊരു ഉത്തരവ് വരുന്നത് വരെ ട്രസ്റ്റിനെതിരെ അപകീർത്തികര’മായ ഒരു വിവരവും പ്രസിദ്ധീകരിക്കരുതെന്നാണ് ഉത്തരവ്.





























