ന്യൂഡൽഹി : മധ്യപ്രദേശിലെ ഇൻഡോറിൽ പിഞ്ചുകുഞ്ഞടക്കം 14 പേരുടെ മരണത്തിന് കാരണമായത് ജല അതോറിറ്റി വിതരണം ചെയ്ത കക്കൂസ് മാലിന്യം കലർന്ന കുടിവെള്ളമാണെന്ന് ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചു. ദുരന്തത്തിൽ ഇതുവരെ 14 പേർ മരിച്ചു. 1400ൽ അധികം ആളുകൾക്ക് ഛർദിയും വയറിളക്കവും ബാധിച്ചതായി അധികൃതർ വ്യാഴാഴ്ച അറിയിച്ചു. ഇൻഡോറിലെ ഭഗീരത്പുര സ്വദേശികളാണ് മലിനജല ദുരന്തത്തിന് ഇരയായത്. ഇത് നഗരത്തിലെ ജലവിതരണ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഭഗീരത്പുരയിലെ പൈപ്പ്‌ലൈനിലെ ചോർച്ച കാരണം കുടിവെള്ളം മലിനമായതായി ലബോറട്ടറി റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇൻഡോറിലെ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സി.എം.എച്ച്.ഒ) ഡോ. മാധവ് പ്രസാദ് ഹസാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റിപ്പോർട്ടിലെ കൂടുതൽ കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല. ഭഗീരത്പുരയിലെ പൊലീസ് ഔട്ട്‌പോസ്റ്റിനടുത്തുള്ള കക്കൂസ് നിർമ്മിച്ച സ്ഥലത്തെ പ്രധാന കുടിവെള്ള വിതരണ പൈപ്പ്‌ലൈനിൽ ചോർച്ച കണ്ടെത്തിയതായും ഇത് പ്രദേശത്ത് വിതരണം ചെയ്യുന്ന കുടിവെള്ളം മലിനമാകാൻ കാരണമായെന്നും അധികൃതർ അറിയിച്ചു. പൈപ്പ് ലൈനിലെ മറ്റെവിടെയെങ്കിലും ചോർച്ചയുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് ദുബെ പറഞ്ഞു.





























