തൃശൂർ : ഗുരുവായൂർ തൈക്കാട് കഴുമല്ലൂർ പാലക്കൽ ഭഗവതി ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ഉൾപ്പെടെയുള്ള സ്വർണ്ണവും പണവും കവർന്നു. ഓഫീസിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ഏഴ് പവനിലധികം സ്വർണ്ണാഭരണങ്ങളും ഒന്നേകാൽ ലക്ഷം രൂപയുമാണ് മോഷ്ടാവ് അപഹരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. ക്ഷേത്ര ഓഫീസ് വാതിലിൻ്റെ ടവർ ബോൾട്ട് തകർത്ത് അകത്തുകയറിയ മോഷ്ടാവ് സ്ട്രോങ്ങ് റൂം ഷട്ടർ ഒരു വശത്തു നിന്ന് ഇളക്കി മാറ്റിയാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും കൈക്കലാക്കിയത്.
ഭഗവതിക്ക് ചാർത്തുന്ന മൂന്ന് മാലകൾ, അയ്യപ്പന്റെ മണിപ്പൊട്ടുകൾ, ഭക്തർ വഴിപാടായി നൽകിയ താലികൾ എന്നിവയാണ് നഷ്ടപ്പെട്ട സ്വർണ്ണാഭരണങ്ങൾ. ക്ഷേത്രത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തെ മതിൽ ചാടിക്കടന്നാണ് മോഷ്ടാവ് എത്തിയതെന്ന് സൂചിപ്പിക്കുന്ന അടയാളങ്ങളും കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ഗുരുവായൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






























