പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് വൻ കവർച്ച. വീടിനകത്ത് സൂക്ഷിച്ച വിവാഹമോതിരമടക്കം 9 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നത്. രണ്ടുദിവസം മുൻപ് തൊട്ടടുത്തുളള വീട്ടിലും മോഷണം നടന്നിരുന്നു. സംഭവത്തിൽ പയ്യന്നൂർ പോലീസ് വിശദമായ അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച്ച രാത്രി പയ്യന്നൂർ കണ്ടങ്കാടിയിൽ ആണ് ആദ്യ മോഷണം നടന്നത്. പയ്യന്നൂരുകാരനായ വേണു അന്നൂരിലുള്ള മകളുടെ വീട്ടിലേക്ക് പോയ തക്കം നോക്കിയാണ് വീട് കളളൻ കുത്തിതുറന്നത്. വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ച സ്വർണ്ണ കമ്മൽ മാത്രം ആണ് അന്ന് നഷ്ടമായത്. പക്ഷെ രണ്ടു ദിവസത്തിനിപ്പുറം കണ്ടങ്കാളി പ്രദേശത്താണ് വൻ മോഷണം നടന്നത്. മൂന്ന് മാസമായി പൂട്ടിയിട്ട മധുസൂദനന്റെ വീട് കുത്തിതുറന്ന് ലക്ഷങ്ങളുടെ സ്വർണാഭരണങ്ങൾ മോഷ്ടാവ് കവർന്നു. മുൻവശത്തെ വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന വിവാഹമോതിരവും വജ്രമടങ്ങിയ സ്വർണ്ണാഭരണവും തട്ടിയെടുത്തു.
നഷ്ടമായത് 9 പവനോളം വരുന്ന സ്വർണ്ണമാണ്. ഭാര്യയുടെ ചികിത്സയ്ക്കായി മംഗാലപുരത്തായിരുന്നു മധുസൂദനൻ. വാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബന്ധുവാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. പോലീസിൽ വിവിരമറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫോറൻസിക് സംഘവും പരിശോധന നടത്തി. മധുസൂദനന്‍റെ വീട്ടിൽ നിന്നും മണം പിടിച്ച നായ വേണുവിന്‍റെ വീട്ടിലെത്തിയ ശേഷം കുറുങ്കടവ് റെയിൽവേ ഗേറ്റിന് സമീപം വരെ എത്തി. സമീപത്തെ വിമുക്ത ഭടൻ കെ രമേശന്‍റെ വീട്ടിലും മാസങ്ങൾക്ക് മുമ്പ് കവർച്ച നടന്നിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് മോഷ്ടാക്കൾക്കായി വിശജമായി അന്വേഷണം ഊർജ്ജിതമാക്കി.






























