തിരുവനന്തപുരം : പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം യു.ഡി.എഫ് നേടിയ വിജയം പതിനായിരക്കണക്കിന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണെന്ന് നിയുക്ത എം എൽ എ മാത്യു കുഴൽനാടൻ. ഈ വിജയത്തിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള മാന്ത്രിക വടിയല്ല മറിച്ച് പ്രവർത്തകരുടെ രക്തവും വിയർപ്പും ജയിൽവാസവുമാണെന്ന് അദ്ദേഹം പറഞ്ഞു. വിജയിച്ച എം.എൽ.എമാരുടെ അഭിപ്രായം തേടുന്നത് കോൺഗ്രസ് പാർട്ടിയുടെ കാലങ്ങളായുള്ള രീതിയാണ്. ഹൈക്കമാൻഡ് അയക്കുന്ന നിരീക്ഷകർ ഓരോ എം.എ.ൽ.എമാരെയും വ്യക്തിപരമായി കണ്ട് അഭിപ്രായം തേടും. ഈ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ഹൈക്കമാൻഡിനെ അറിയിക്കുകയും തുടർന്ന് ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുകയും ചെയ്യും. ഇതാണ് പാർട്ടിയുടെ സ്വാഭാവികമായ നടപടിക്രമമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പമുണ്ടെന്ന വാർത്തകൾ അദ്ദേഹം പൂർണമായും തള്ളി. “സി.പി.എമ്മിൽ പിണറായി വിജയൻ പറയുന്നതുപോലെ ‘തിരുവായ്ക്ക് എതിർവാ’ ഇല്ലാത്ത അവസ്ഥയല്ല കോൺഗ്രസിലുള്ളത്. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. അതുകൊണ്ട് തന്നെ വിവിധ അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്” എന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയിലേതുപോലെ ഒരു കടലാസ് കഷ്ണത്തിൽ മുഖ്യമന്ത്രിയുടെ പേര് എഴുതി വരുന്ന രീതിയല്ല കോൺഗ്രസിന്റേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.






























