തിരുവനന്തപുരം : കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾ കോൺഗ്രസിനുള്ളിൽ സജീവമായിരിക്കെ വി.ഡി. സതീശന് പരസ്യ പിന്തുണയുമായി പ്രമുഖർ രംഗത്ത്. ചലച്ചിത്ര താരം സിദ്ധിഖും സാംസ്കാരിക പ്രവർത്തകരും സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. വി.ഡി. സതീശനെയല്ലാതെ മറ്റൊരാളെ മുഖ്യമന്ത്രി പദവിയിൽ സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് നടൻ സിദ്ധിഖ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. “രാഹുൽ ഗാന്ധിയെ പോലും ഈ പദവിയിൽ വി.ഡി. സതീശന് പകരമായി സങ്കൽപ്പിക്കാൻ കഴിയില്ല” എന്നാണ് സിദ്ധിഖ് കുറിച്ചത്.
അധികാര വടംവലിക്കിടയിൽ മറ്റാരെങ്കിലും ഈ സ്ഥാനത്തേക്ക് കടന്നുവരുന്നത് ശരിയല്ലെന്നും, കോൺഗ്രസിനൊപ്പം നിൽക്കുന്ന സാധാരണക്കാരന്റെ അഭ്യർത്ഥനയാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ച സതീശനെ തഴയുന്നത് ജനവികാരത്തിന് വിരുദ്ധമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സതീശനെ പിന്തുണച്ച് കെ.ജി. ശങ്കരപ്പിള്ള, എം.എൻ. കാരശ്ശേരി തുടങ്ങി പ്രമുഖ സാംസ്കാരിക പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് തുറന്ന കത്തയച്ചു. ഈ വിജയത്തിൽ വി.ഡി. സതീശന്റെ നേതൃപാടവം വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. മുൻപ് വി.എസ്. അച്യുതാനന്ദന് സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യങ്ങൾ ഉദാഹരിച്ചുകൊണ്ട് ഉചിതമായ തീരുമാനം എടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.






























