തിരുവനന്തപുരം : പേരാവൂർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയതിൽ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിൽ കെ.കെ. ശൈലജ അതൃപ്തി അറിയിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലാണ് ശൈലജ ടീച്ചർ തന്റെ അമർഷം അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. മണ്ഡലത്തിൽ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നിട്ടും തന്നെ നിർബന്ധിച്ച് മത്സരിപ്പിക്കുകയായിരുന്നുവെന്ന് അവർ യോഗത്തിൽ പറഞ്ഞതായി സൂചന. പേരാവൂരിൽ മത്സരിക്കാൻ തനിക്ക് തുടക്കം മുതലേ താല്പര്യമില്ലായിരുന്നുവെന്ന് ശൈലജ ടീച്ചർ അറിയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിന് മണ്ഡലത്തിലുള്ള സ്വാധീനവും സഭാ അധികാരികളുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധവും അവിടെ വിജയം അസാധ്യമാക്കുമെന്ന് അവർ മുൻകൂട്ടി കണ്ടിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവം പരിഗണിക്കുമ്പോൾ യുഡിഎഫിന് അല്ലാതെ മറ്റൊരു സ്ഥാനാർത്ഥിക്ക് അവിടെ വിജയിക്കാനുള്ള സാഹചര്യം ഇല്ലായിരുന്നുവെന്നും ശൈലജ ചൂണ്ടിക്കാട്ടി. ശക്തമായ പോരാട്ടത്തിലൂടെ പേരാവൂർ മണ്ഡലം തിരിച്ചുപിടിക്കാനാണ് ശൈലജ ടീച്ചറെ നിയോഗിക്കുന്നത് എന്നതായിരുന്നു അന്ന് പാർട്ടി നൽകിയ വിശദീകരണം. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ തന്റെ ആശങ്കകൾ ശരിയാണെന്ന് തെളിയിക്കപ്പെട്ടതായും ഇത് മുൻകൂട്ടി കണ്ടിട്ടും തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചത് ശരിയായില്ലെന്നുമാണ് ശൈലജ സെക്രട്ടറിയറ്റിൽ വെളിപ്പെടുത്തിയതായാണ് പുറത്ത് വരുന്ന വിവരം.






























