കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നു. ബസീർഹട്ട് ജില്ലയിൽ ബിജെപി നേതാവ് രോഹിത് റോയിക്കാണ് വെടിയേറ്റത്. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ ചന്ദ്രനാഥ ദത്ത് കൊല്ലപ്പെട്ട് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് സംസ്ഥാനത്ത് വീണ്ടും അക്രമം അരങ്ങേറുന്നത്. ബസീർഹട്ടിൽ ബിജെപി നേതാവ് രോഹിത് റോയിക്ക് നേരെ വെടിവെപ്പുണ്ടായി. ഇന്നലെ രാത്രി സുവേന്ദു അധികാരിയുടെ പിഎ ചന്ദ്രനാഥ ദത്ത് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രവർത്തകർ കനത്ത ജാഗ്രതയിലായിരിക്കെയാണ് രോഹിത് റോയിക്ക് വെടിയേൽക്കുന്നത്.
വോട്ടെണ്ണൽ പൂർത്തിയായതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായ അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യഘട്ടത്തിൽ തൃണമൂൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെയായിരുന്നു ആക്രമണമെങ്കിൽ ഇപ്പോൾ തൃണമൂൽ പ്രവർത്തകരുടെ ഭാഗത്തുനിന്നാണ് അക്രമങ്ങൾ ഉണ്ടാകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ബിജെപി പ്രവർത്തകർ സംയമനം പാലിക്കണമെന്ന് സുവേന്ദു ആവശ്യപ്പെട്ടു. അക്രമങ്ങളിലേക്ക് കടക്കരുതെന്നും പോലീസ് അന്വേഷണത്തിൽ വിശ്വാസമർപ്പിക്കണമെന്നുമാണ് അദ്ദേഹം പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.






























