കോഴഞ്ചേരി : പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ കൂറ്റൻ കുളവിക്കൂട് സര്‍പ്പ വാളണ്ടിയര്‍ മാത്തുകുട്ടി സാഹസികമായി നിർവീര്യമാക്കി. കഴിഞ്ഞ വർഷം കാട് തെളിക്കുന്നതിനിടെ കുളവിയുടെ കുത്തേറ്റ് ഒരാൾ മരണപ്പെട്ട നാരങ്ങാനം പഞ്ചായത്തിലെ അന്ത്യാളൻകാവിൽ വീണ്ടും കുളവിക്കൂട് പ്രത്യക്ഷപ്പെട്ടത് വൻ ഭീതിയാണ് സൃഷ്ടിച്ചിരുന്നത്. പക്ഷികള്‍ കൊത്തുകയും കുളവിക്കൂടിന് സമീപത്ത് കൂടി പറക്കുകയും ചെയ്യുമ്പോള്‍ കൂട്ടില്‍ നിന്നും കുളവികള്‍ പ്രദേശത്താകെ പറന്നിരുന്നത് വലിയ ഭീതി ഉയര്‍ത്തിയിരുന്നു.
ജനപ്രതിനിധികളും നാട്ടുകാരും വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ ഉൾപ്പെടെ സ്ഥലത്തെത്തിയെങ്കിലും വലിയ കുളവിക്കൂട് നീക്കം ചെയ്യാൻ സാധിച്ചിരുന്നില്ല. മേഖലയിൽ ഭയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മാത്തുകുട്ടി ദൗത്യം ഏറ്റെടുക്കാൻ മുന്നോട്ടുവന്നത്. തുടർന്ന് തികച്ചും സാഹസികമായ നീക്കത്തിലൂടെ മാത്തുകുട്ടി കുളവിക്കൂട് പൂർണ്ണമായും അഗ്നിക്കിരയാക്കി അപകട സാധ്യത ഒഴിവാക്കി. പാമ്പുപിടിത്ത വിദഗ്ധനായ മാത്തുകുട്ടിയുടെ സമയബന്ധിതവും ധീരവുമായ ഇടപെടലിലൂടെ നാട്ടുകാരുടെ ഭീതി ഒഴിവാകുകയും ചെയ്തു.































