ന്യൂഡൽഹി : 2024-ൽ നീറ്റ് ചോദ്യച്ചോർച്ചയ്ക്കുശേഷം കെ. രാധാകൃഷ്ണൻ സമിതി നൽകിയ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതാണ് നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള പരീക്ഷാ പരിഷ്കരണ കർമസേന പ്രധാന നിർദേശമായി മുന്നോട്ടുവെക്കുന്നത്. എൻ.ടി.എ.യുടെ നവീകരണം രാധാകൃഷ്ണൻ സമിതിയുടെ മുഖ്യ ശുപാർശയായിരുന്നു. അടുത്ത നീറ്റ് യു.ജി. പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമായി നടത്താൻ വേണ്ട നിർദേശങ്ങളും കർമസേന നൽകിയേക്കും. 20 ലക്ഷത്തിലേറെ വിദ്യാർഥികൾ എഴുതുന്ന പരീക്ഷ, സമാന പ്രവേശനപ്പരീക്ഷയായ ജെ.ഇ.ഇ.യുടെ മാതൃകയിൽ 12-14 ഷിഫ്റ്റുകളിലായി നടത്തുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നുണ്ട്.
യു.ജി. പരീക്ഷ ഓൺലൈനാക്കാൻ ജെ.ഇ.ഇ പരീക്ഷാ മാതൃക സ്വീകരിച്ചേക്കുമെന്നാണ് സൂചന. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആയിരം ഡിജിറ്റൽ പരീക്ഷാകേന്ദ്രങ്ങൾ രാജ്യത്താകെ വന്നാൽ ക്രമക്കേട് സാധ്യതകൾ കുറയുമെന്നാണ് വിലയിരുത്തൽ. നിലവിൽ സ്വകാര്യ കമ്പനികളെ ആശ്രയിച്ചാണ് എൻ.ടി.എ.യും മറ്റ് ഏജൻസികളും ഇത്തരം പരീക്ഷകളെല്ലാം സംഘടിപ്പിക്കുന്നത്. ഒക്ടോബർ അവസാനം വരെ മൂന്നാഴ്ച സമയം നൽകിയിട്ടുണ്ടെങ്കിലും അതിനുമുൻപേതന്നെ സർക്കാരിന് റിപ്പോർട്ട് കൈമാറാനാണ് കർമസേന തയ്യാറെടുക്കുന്നതെന്നാണ് വിവരം. എൻ.ടി.എ.,വിദ്യാഭ്യാസ മന്ത്രാലയ അധികൃതരുമായി ഇതിനകം രണ്ട് യോഗങ്ങൾ ചേർന്നുകഴിഞ്ഞു. വൈകാതെ വിവിധ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗവും വിളിക്കും. സെപ്റ്റംബർ പകുതിയോടെ യോഗങ്ങളും മറ്റും പൂർത്തിയാക്കി റിപ്പോർട്ട് തയ്യാറാക്കാനാണ് ഇപ്പോഴത്തെ പദ്ധതി.































