പത്തനംതിട്ട : മലയാളികൾക്ക് ഒരുകാലത്ത് ‘നൗഷാദ്’ എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വന്നിരുന്നത് ഒരു സിനിമാ നിർമ്മാതാവിനെയായിരുന്നില്ല. ‘ബിഗ് ഷെഫ്’ എന്നറിയപ്പെട്ടിരുന്ന ആ പാചകവിദഗ്ധനെയായിരുന്നു. രുചിയുടെ ലോകത്ത് സ്വന്തമായൊരു പേര് നേടിയ മനുഷ്യൻ. കാറ്ററിംഗ് രംഗത്ത് വലിയൊരു സംരംഭം കെട്ടിപ്പടുത്ത മനുഷ്യൻ. ടെലിവിഷനിലൂടെ മലയാളികളുടെ വീടുകളിലെത്തിയ ഷെഫ്. അതിനുശേഷം സിനിമയിലേക്കും കടന്ന് നിർമ്മാതാവായിരുന്നു നൗഷാദ്. തിരുവല്ലയിലെ ഒരു ഹോട്ടൽ-കാറ്ററിംഗ് കുടുംബത്തിൽ നിന്നാണ് നൗഷാദിന്‍റെ യാത്ര തുടങ്ങുന്നത്. പിതാവ് കെ.സി.കനി തിരുവല്ലയിൽ ഹോട്ടലും കാറ്ററിംഗ് സർവീസും നടത്തിയിരുന്നു. പിതാവിൽ നിന്നാണ് ഭക്ഷണത്തോടുള്ള താൽപര്യം നൗഷാദിലേക്ക് എത്തിയത്.
കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഹോട്ടൽ മാനേജ്മെന്‍റ് പഠിച്ച അദ്ദേഹം പൂർണമായും പാചക-കാറ്ററിംഗ് രംഗത്തേക്ക് കടന്ന് വന്നു. പിന്നീട് ആ ചെറിയ തുടക്കം വലിയൊരു സംരംഭമായി വളർന്നു. ‘നൗഷാദ് ദി ബിഗ് ഷെഫ്’ എന്ന പേരിൽ കാറ്ററിംഗ് – റസ്റ്റോറന്‍റ് ബിസിനസ് വികസിപ്പിച്ച നൗഷാദ് മൂന്ന് പതിറ്റാണ്ടിലേറെ പാചകരംഗത്ത് സജീവമായിരുന്നു. സംവിധായകൻ ബ്ലെസിയും നൗഷാദും സ്കൂളിലും കോളജിലും സഹപാഠികളായിരുന്നു. ആ സൗഹൃദമാണ് പിന്നീട് നൗഷാദിനെ സിനിമാ നിർമ്മാണത്തിലേക്ക് എത്തിച്ചത്. ബ്ലെസി ആദ്യമായി സംവിധാനം ചെയ്ത ‘കാഴ്ച’ എന്ന സിനിമ നിര്‍മ്മാണത്തിലൂടെയായിരുന്നു നൗഷാദിന്‍റെ സിനിമാ പ്രവേശനം. മമ്മൂട്ടിയെ നായകനാക്കി 2004-ൽ പുറത്തിറങ്ങിയ ചിത്രം വലിയ പ്രശംസ നേടിയതിന് പിന്നാലെ 2005-ൽ മികച്ച നിർമ്മാതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നൗഷാദിന് ലഭിച്ചു.
പിന്നീട് ‘ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, ചട്ടമ്പിനാട്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുമായി നൗഷാദ് നിർമ്മാതാവെന്ന നിലയിലും ശ്രദ്ധ നേടി. സിനിമയിലും ഭക്ഷണത്തിലും ഒരുപോലെ തന്‍റേതായ ഇടം കണ്ടെത്തിയ നൗഷാദിന്‍റെ ജീവിതത്തിന്‍റെ അവസാന കാലം പക്ഷേ അത്ര സന്തോഷകരമായിരുന്നില്ല. 2021 ഓഗസ്റ്റ് 12 ന് നൗഷാദിന്‍റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. അന്ന് നൗഷാദ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഭാര്യയുടെ മരണം അദ്ദേഹത്തെ വല്ലാതെ തളർത്തി. 2021 ഓഗസ്റ്റ് 27 ന് ഭാര്യയുടെ മരണത്തിന് കൃത്യം രണ്ടാഴ്ചയ്ക്കുശേഷം, നൗഷാദും വിടപറഞ്ഞു. ഒരു കുടുംബത്തിന് താങ്ങായി നിൽക്കേണ്ട സമയത്ത് പതിമൂന്നുകാരിയായ മകൾ നഷ്‌വയ്ക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ അച്ഛനെയും അമ്മയെയും നഷ്ടമായി.
പക്ഷേ നൗഷാദിന്‍റെ കഥ അവിടെയും അവസാനിച്ചില്ല. കാലം കടന്നപ്പോൾ അച്ഛന്‍റെ പാതയിലേക്ക് നഷ്‌വ തന്നെ തിരിഞ്ഞു. ‘നൗഷാദ് കാറ്ററിംഗ്’ എന്ന പേരിൽ നഷ്‌വ കാറ്ററിംഗ് രംഗത്ത് സജീവമായി. അമ്മയുടെ സഹോദരൻ ഹുസൈന്‍റെ സഹായത്തോടെയായിരുന്നു തുടക്കം. അച്ഛനൊപ്പം വർഷങ്ങളോളം ജോലി ചെയ്തിരുന്ന ജീവനക്കാരും അവൾക്കൊപ്പം നിന്നു. ഒരു ഘട്ടത്തിൽ 2,500 പേർക്ക് ഭക്ഷണം ഒരുക്കുന്ന വലിയ ചടങ്ങിന്‍റെ പാചക സംവിധാനം നേരിട്ട് മേൽനോട്ടം വഹിച്ചുകൊണ്ടാണ് നഷ്‌വ തന്‍റെ കഴിവ് തെളിയിച്ചത്. അന്ന് അവൾ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. അതിനിടെ പിതാവിന്‍റെ ബിസിനസും സ്വത്തുക്കളുമായി ബന്ധപ്പെട്ട് ബന്ധുക്കൾക്കെതിരെ അവൾ ചില ആരോപണങ്ങൾ ഉന്നയിക്കുകയും നിയമപോരാട്ടത്തിലേക്ക് കടക്കുകയും ചെയ്തു.ഇന്ന് നൗഷാദ് ഇല്ല. പക്ഷേ അദ്ദേഹത്തിന്‍റെ അടുക്കള ഇപ്പോഴും മകളിലൂടെ മുന്നേറുന്നു. നൗഷാദിന്‍റെ ജീവിതകഥയ്ക്ക് ലഭിച്ച മനോഹരമായ തുടർച്ച പോലെ.

































