തിരുവനന്തപുരം: കേസിൽ പ്രതിയായ വ്യക്തിക്കെതിരെ നടപടിയെടുക്കാൻ മേയർക്ക് നിയമപരമായ അധികാരമില്ലെന്ന് ബി.ജെ.പി. നേതാവും തിരുവനന്തപുരം മേയറുമായ വി.വി. രാജേഷ്. മുൻസിപ്പൽ ആക്ട് പ്രകാരമോ ജനപ്രാതിനിധ്യനിയമം വഴിയോ മാത്രമേ മേയർക്ക് പ്രവർത്തിക്കാൻ കഴിയൂ. തന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ഒപ്പിടാനായി നൽകിയ അറ്റൻഡൻസ് രജിസ്റ്റർ ചില കൗൺസിലർമാർ തട്ടിയെടുത്ത് പ്രദർശിപ്പിച്ചതാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഇത് പബ്ലിക് ഡോക്യുമെന്റ് ആണെന്നും അതിൽ മറച്ചുവെക്കാൻ ഒന്നുമില്ലെന്നും രാജേഷ് പറഞ്ഞു. ബഹളത്തിനിടയിൽ ബുക്കിന് മുകളിലേക്ക് വെള്ളം ഒഴിക്കുകയും രണ്ട് പേജുകൾ കീറിക്കളയുകയും ചെയ്തു.
കൗൺസിലർ സുഗതൻ തുടർച്ചയായി യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്ന ആരോപണം തെറ്റാണെന്ന് രാജേഷ് ചൂണ്ടിക്കാട്ടി. മാർച്ച്, ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ കൗൺസിൽ യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തതിന് ‘കെ സ്മാർട്ട്’ രേഖകളും വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും തെളിവായി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് തവണ യോഗങ്ങളിൽ പങ്കെടുത്തില്ലെന്ന വാദം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.നിയമപരമായ പരാതികൾ ഉണ്ടെങ്കിൽ കോടതിയെയോ തിരഞ്ഞെടുപ്പ് കമ്മീഷനെയോ ആണ് സമീപിക്കേണ്ടതെന്നും അല്ലാതെ ഔദ്യോഗിക രേഖകൾ നശിപ്പിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നഗരസഭയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകുന്ന കാര്യത്തിൽ ലഭ്യമായ ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്ന് വി.വി. രാജേഷ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.






























