തിരുവനന്തപുരം : നഗരസഭയുടെ ഭരണത്തെ വിമർശിച്ച മന്ത്രി വി. ശിവൻകുട്ടിക്ക് രൂക്ഷമായ മറുപടിയുമായി മേയർ വി.വി. രാജേഷ്. നഗരത്തിലെ മാലിന്യ സംസ്‌കരണം അട്ടിമറിച്ചതിന് പിന്നിൽ മന്ത്രിയാണെന്ന് ആരോപിച്ച രാജേഷ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ജൂൺ 4-ഓടെ ശിവൻകുട്ടിയുടെ ഇപ്പോഴത്തെ ആവേശം അടങ്ങുമെന്നും പരിഹസിച്ചു. നഗരത്തിലെ ജനജീവിതം ദുസ്സഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയത്. നഗരത്തിൽ മാലിന്യനീക്കം പാടെ പാളിയെന്നും പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. പലയിടത്തും തെരുവുവിളക്കുകൾ കത്തുന്നില്ല. തെരുവുനായ ശല്യം വർധിച്ചു. നഗരസഭയുടെ വീഴ്ചകൾ ചർച്ച ചെയ്യാൻ ഉടൻ സർവ്വകക്ഷിയോഗം വിളിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
മന്ത്രിയുടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് മേയർ തിരിച്ചടിച്ചു. സിപിഎം കേരളത്തെ മുഴുവൻ മാലിന്യത്തിന്റെ കാര്യത്തിൽ ഭയപ്പാടിലാക്കിയെന്നും വിളപ്പിൽശാല എന്ന പേര് കേൾക്കുമ്പോൾ തന്നെ ആളുകൾ ഭയപ്പെടുന്ന സാഹചര്യം അവർ സൃഷ്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. തർക്കങ്ങൾക്കിടയിലും നഗരത്തിലെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് വൈകുന്നേരം മുതൽ ആരംഭിക്കുമെന്ന് മേയർ അറിയിച്ചു. കോർപ്പറേഷൻ ഫണ്ടും ദുരന്ത നിവാരണ ഫണ്ടും ഉപയോഗിച്ചാണ് ശുചീകരണം നടത്തുന്നത്. തിരഞ്ഞെടുപ്പ് ചട്ടം വരുന്നതിന് മുൻപ് തന്നെ വാർഡുകൾക്ക് തുക അനുവദിച്ചിരുന്നു.
നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെടുന്ന 38 വാർഡുകളിൽ പ്രത്യേക പരിശോധന നടത്തിക്കഴിഞ്ഞു. റെയിൽവേയും മറ്റ് ഡിപ്പാർട്ട്‌മെന്റുകളും അവരവരുടെ മേഖലകൾ വൃത്തിയാക്കാൻ തയ്യാറാകണം. അല്ലാത്തപക്ഷം നഗരസഭ അനുമതിയോടെ അവിടെ ശുചീകരണം നടത്തും. ആമയിഴഞ്ചൻ തോട് വൃത്തിയാക്കുന്നതിൽ നിലവിലെ സംവിധാനത്തിന് പരിമിതികളുണ്ടെന്നും കൂടുതൽ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് ശുചീകരണം ഊർജ്ജിതമാക്കാൻ വകുപ്പുകളുമായി സംസാരിക്കുമെന്നും മേയർ വി.വി. രാജേഷ് വ്യക്തമാക്കി.





























