കോഴിക്കോട് : വി ഡി. സതീശൻ മുഖ്യമന്ത്രിയായില്ലെങ്കിൽ ഖദർ കത്തിക്കുമെന്ന കടുത്ത തീരുമാനവുമായി കോഴിക്കോട് നടുവണ്ണൂർ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എം.സി അനീഷ്. പ്രഖ്യാപനം വൈകുന്നതിൽ പ്രതിഷേധിച്ചാണ് നടപടി. വി.ഡി സതീശൻ മുഖ്യമന്ത്രിയായില്ലെങ്കിൽ ഖദർ ഷർട്ടുകൾ ഉള്ളിയേരി ബസ് സ്റ്റാൻഡിൽ വെച്ച് കത്തിക്കുമെന്നാണ് പ്രഖ്യാപനം. വി ഡി സതീശന് പദവി ലഭിച്ചില്ലെങ്കിൽ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുമെന്നും എം സി അനീഷ്. നാളെ വി.ഡി സതീശനെ നേരിൽ കണ്ട് ഐക്യദാർഢ്യം പ്രകടിപ്പിക്കും. ഉള്ള്യേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മുൻ മെമ്പർ കൂടിയാണ് എം.സി. അനീഷ്. നേതാക്കന്മാരുടെ അഭ്യർഥന മാനിച്ചാണ് ഒതുങ്ങിനിൽക്കുന്നത്.
കെസി വേണുഗോപാലിന് അനുകൂലമായി പ്രഖ്യാപനം വന്ന് കഴിഞ്ഞാൽ ഖദർ ഷർട്ട് കത്തിക്കും. എംപിമാർ മത്സരിക്കരുതെന്ന് പറഞ്ഞിട്ട് ഒരു എംപി മുഖ്യമന്ത്രിയാകണമെന്ന് വാശി പിടിച്ച് കേരളത്തിലെ ഒരു പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമം നടത്തുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് അനീഷ് പറയുന്നു. കെസി വേണുഗോപാലിനോട് എതിർപ്പില്ല. എംഎൽഎയായി മത്സരിച്ച് ജയിച്ചിട്ട് മുഖ്യമന്ത്രിയാകണമെന്ന് പറഞ്ഞിരുന്നെങ്കിൽ അംഗീകരിക്കില്ല. എന്നാൽ നാടകം കളിച്ച് വേഷം കെട്ടൽ കാണിച്ച് എത്തിയാൽ അംഗീകരിക്കില്ല. കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയായി നിയമിക്കുന്ന നിമിഷം ഖദർ കത്തിക്കും. ഇനി മുതൽ ഈ വെള്ള വസ്ത്രമിട്ട് കോൺഗ്രസിൽ പ്രവർത്തിക്കില്ലെന്ന് അനീഷ് വീഡിയോയിൽ പറയുന്നു.





























