ബിഗ് മാക്കിന്റെ പേരിലുള്ള ട്രേഡ്മാർക്ക് തർക്കത്തിൽ മക്ഡൊണാൾഡ്സിന് തിരിച്ചടി. ബിഗ് മാക് എന്ന പേര് ഉപയോഗിക്കുന്നതിനെ കുറിച്ചായിരുന്നു ഇരു കമ്പനികളും തമ്മിലുള്ള തർക്കം. ദീർഘകാലം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഐറിഷ് ഫാസ്റ്റ് ഫുഡ് നിർമാതാക്കളായ സൂപ്പർമാകിന് അനുകൂലമായി യൂറോപ്യൻ യൂണിയൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചു . ചിക്കൻ സാൻഡ്‌വിച്ചുകൾക്കും ചിക്കൻ ഉൽപന്നങ്ങൾക്കും വേണ്ടി അഞ്ച് വർഷമായി ബിഗ് മാക് ലേബൽ ഉപയോഗിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിൽ യുഎസ് ഫാസ്റ്റ് ഫുഡ് ഭീമനായ മക്ഡൊണാൾഡ് പരാജയപ്പെട്ടുവെന്ന് കോടതി വിധിയിൽ പറഞ്ഞു. അഞ്ച് വർഷം തുടർച്ചയായി പേര് ഉപയോഗിക്കാത്തതിന് ശേഷം യൂറോപ്പിലെ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ആ പേരിടാൻ മക്ഡൊണാൾഡിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ട് ബീഫ് പാറ്റികൾ, ചീസ്, ചീര, ഉള്ളി, അച്ചാറുകൾ, ബിഗ് മാക് സോസ് എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഹാംബർഗറാണ് ബിഗ് മാക്.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിനിടെ സൂപ്പർമാക്, യൂറോപ്യൻ യൂണിയനിൽ കമ്പനിയുടെ പേര് രജിസ്റ്റർ ചെയ്യാൻ അപേക്ഷിച്ചതോടെയാണ് തർക്കം ഉണ്ടായത്. തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത ബിഗ് മാക് എന്ന പേര് ട്രേഡ്മാർക്ക് ചെയ്തതിനാൽ ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിലാകുമെന്ന് ആരോപിച്ച് മക്ഡൊണാൾഡ് രംഗത്തെത്തുകയായിരുന്നു. യൂറോപ്യൻ യൂണിയൻ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസ് തുടക്കത്തിൽ സൂപ്പർമാകിന്റെ അപേക്ഷ നിരസിച്ചിരുന്നു. പിന്നീട് സമർപ്പിച്ച അപ്പീലിലാണ് പുതിയ ഉത്തരവ് ഉണ്ടായിരിക്കുന്നത്. കോടതിയുടെ തീരുമാനത്തെക്കുറിച്ച് മക്ഡൊണാൾഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യൂറോപ്പിലെ പരമോന്നത കോടതിയിൽ ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകാം





























