കോഴിക്കോട് : വടകരയിൽ അധ്യാപികമാർ പ്രതികളായ എംഡിഎംഎ പണമിടപാട് കേസിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണസംഘം. അധ്യാപികമാരുമായി ലക്ഷങ്ങളുടെ പണമിടപാട് നടത്തിയവരെയാണ് ആദ്യം പിടികൂടുക. കേസിലെ പ്രതികളിൽ ഒരാളായ പേരാമ്പ്ര ബിആർസി സ്പെഷ്യലിസ്‌റ്റ് അധ്യാപിക കീർത്തനയുടെ ജാമ്യാപേക്ഷ വടകര എൻഡിപിഎസ് കോടതി ഇന്ന് പരിഗണിക്കും. സാമ്പത്തിക ഇടപാടുകൾ നടത്തിയ കീർത്തന, കാവ്യ, നീഷ്‌മ എന്നിവരുടെ ബാങ്ക് അക്കൗണ്ട് ഡീറ്റൈൽസുകളും ഫോൺ കോളുകളുകളുടേയും വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്. കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായി അന്വേഷണ സംഘം ശാസ്ത്രീയമായ തെളിവ് ശേഖരണവും തുടങ്ങി. എടിഎം വഴി പണം പിൻവലിച്ചതടക്കമുള്ള കാര്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.
എടിഎം കൗണ്ടറിൽ നിന്നും കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചവരുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതിക്കായി അന്വേഷണ സംഘം ബാങ്കുകൾക്ക് കത്ത് നൽകി. ഇതുവഴി പണം പിൻവലിച്ചയാളെ കണ്ടെത്തിയാൽ അവരും ഈ കേസിൽ പ്രതികളാകും. ആയിരക്കണക്കിന് ഫോൺ കോളുകളാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് പരിശോധിച്ചു കൊണ്ടിരിക്കുന്നത്. ഇങ്ങനെ കണ്ടെത്തുന്ന വിവരങ്ങൾ കൂടി ലഭിച്ചാൽ മാത്രമേ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കുകയുള്ളൂ.



























