കോഴിക്കോട് : കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) കുത്തഴിഞ്ഞ രീതിയിലാണ് കോവിഡ് കാലത്തുൾപ്പെടെ 1600 കോടിയോളം രൂപയുടെ മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും വാങ്ങിക്കൂട്ടിയിരുന്നതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് പുറത്ത്. മാനേജിങ് ഡയറക്ടർ കഴിഞ്ഞ 10നു നൽകിയ ഓഫിസ് ഓർഡറിലാണ് കെഎംഎസ്‌സിഎലിലും കാരുണ്യ ഫാർമസിയിലും ഒരു നടപടിക്രമവും പാലിക്കാതെ കോടിക്കണക്കിനു രൂപ ചെലവഴിച്ചതായി വ്യക്തമാക്കുന്നത്. സ്റ്റോർ പർച്ചേസ് നിയമങ്ങൾ പാലിക്കാതെ ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള വാങ്ങലുകൾ പാടില്ലെന്നും പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കണമെന്നും മാനേജിങ് ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്.
കോവിഡ് കാലത്തെ മരുന്നു വാങ്ങലിന്റെ 3000 ഫയലുകൾ കംപ്യൂട്ടർ നെറ്റ്‌വർക്കിൽ നിന്നു നശിപ്പിച്ചതു വ്യക്തമായതിനെ തുടർന്ന്, ഡിഡിഎഫ്എസ് സോഫ്റ്റ്‌വെയറിലൂടെയല്ലാതെ മേലിൽ ഇടപാടുകൾ പാടില്ലെന്ന കർശന നിർദേശവും എംഡി നൽകി. എന്നാൽ ആരോപണ വിധേയരായ ചില ഉദ്യോഗസ്ഥരെത്തന്നെ തെരഞ്ഞുപിടിച്ച് ഭാവിചുമതലകൾ ഏൽപിച്ചതു ദുരൂഹമാണെന്നു കോർപറേഷനിലെ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ സംഭവിച്ച ക്രമക്കേടുകൾ പൂഴ്ത്തിവെയ്ക്കാനുള്ള ശ്രമമാണെന്നും സൂചനയുണ്ട്.
എംഡിയുടെ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ അടിസ്ഥാനപരമായ ഒരു തത്വവും പാലിക്കാതെയാണു പൊതുപണം വിനിയോഗിച്ച് ചില ഡിവിഷനുകളിൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയിരിക്കുന്നത്. സർക്കാരിന്റെ സ്റ്റോർ പർച്ചേസ് നിയമങ്ങൾ നിർബന്ധമായും പാലിക്കണം. വിലപേശി മരുന്നു വാങ്ങണമെങ്കിൽ അതിനായി ഒരു കമ്മിറ്റി രൂപീകരിച്ച് ഏകകണ്ഠമായ തീരുമാനമെടുക്കണം. ഒരു ലക്ഷം വരെയുള്ള വാങ്ങലുകൾക്കു ജനറൽ മാനേജരുടെ അനുമതി നിർബന്ധം. ഒരു ലക്ഷത്തിനു മുകളിൽ മാനേജിങ് ഡയറക്ടറുടെ അനുമതി വേണം.






























