കോഴഞ്ചേരി : കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണവുമായി ആറൻമുള സ്വദേശിനി രംഗത്ത്. കുത്തിവെപ്പെടുത്തതിനെ തുടർന്ന് 68 കാരിയായ വത്സലയുടെ ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങിയതായാണ് പരാതി. ഒരു വർഷത്തോളമായി സൂചി ശരീരത്തിനുള്ളിൽ ഇരുന്നിട്ടും കഴിഞ്ഞ ദിവസമാണ് വിവരം പുറത്തറിയുന്നത്. ഒരു വർഷം മുമ്പ് പനിയും വയറിളക്കവും ബാധിച്ചതിനെ തുടർന്നാണ് വത്സല കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. അന്ന് ആശുപത്രി അധികൃതർ ഇടുപ്പിൽ നൽകിയ ഇൻജക്ഷനിടെ സൂചി ഒടിഞ്ഞ് ശരീരത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കുത്തിവെപ്പെടുത്ത ഭാഗത്ത് അതിഭീകരമായ വേദനയും നീർക്കെട്ടും അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തി എക്സ്റേ എടുത്തപ്പോഴാണ് സൂചി ശരീരത്തിനുള്ളിൽ ഇരിക്കുന്ന വിവരം തിരിച്ചറിഞ്ഞത്. സൂചി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും സൂചിയുടെ ഒരു ഭാഗം മാത്രമാണ് പുറത്തെടുക്കാൻ കഴിഞ്ഞത്. ബാക്കി ഭാഗം ഇപ്പോഴും വത്സലയുടെ ശരീരത്തിനുള്ളിൽ തന്നെ തുടരുകയാണ്. ഇതേ ആശുപത്രിയിൽ വീണ്ടും ചികിത്സ തേടാൻ തനിക്ക് ഭയമാണെന്ന് വത്സല പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും വരാനാണ് ആശുപത്രി അധികൃതർ നിർദ്ദേശിച്ചിട്ടുള്ളതെന്ന് വത്സലയുടെ മകൻ ദീപു വ്യക്തമാക്കി.





























