കണ്ണൂർ : ഫുട്‌ബോള്‍ കളിക്കിടെ വീണ് കൈ ഒടിഞ്ഞ വിദ്യാര്‍ത്ഥിക്ക് ചികിത്സ വൈകി കൈ മുറിച്ചു മാറ്റേണ്ടി വന്നുവെന്ന് പരാതി. തലശ്ശേരി ചേറ്റുകുന്ന് സ്വദേശി സുൽത്താൻ സിദ്ദിഖിനാണ് ഇടതു കൈ നഷ്ടമായത്. നടപടി ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകി. തലശ്ശേരി ജനറൽ ആശുപത്രിയിലാണ് സംഭവം. ഫുട്‌ബോൾ കളിക്കിടെ വീണ് കൈയ്യൊടിഞ്ഞ വിദ്യാർഥിക്ക് ആശുപത്രിയിൽ നിന്ന് ചികിത്സ വൈകിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കഴിഞ്ഞമാസം മുപ്പതിനാണ് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയുണ്ടായ വീഴ്ചയിൽ സുൽത്താൻ സിദ്ദിഖിന്‍റെ കൈയിലെ എല്ലുകൾ പൊട്ടിയത്.
പിന്നാലെ കുട്ടിയെ വീട്ടുകാർ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചു. എക്‌സ്-റേ മെഷീൻ പ്രവർത്തിക്കുന്നില്ലന്നും സമീപത്തെ സഹകരണ ആശുപത്രിയിൽ നിന്ന് എക്‌സ്-റേ എടുത്ത് വരാനും ഡ്യൂട്ടി ഡോക്ടർ നിർദ്ദേശിച്ചു. എക്‌സ് റേ യിൽ കൈത്തണ്ടയിലെ രണ്ട് എല്ലുകളിൽ പൊട്ടൽ കണ്ടെത്തി. അസ്ഥി രോഗ വിദഗ്ദൻ സ്ഥലത്തില്ലാത്തതിനാൽ ഡ്യൂട്ടി ഡോക്ടർ കുട്ടിയുടെ കൈ സ്ലിന്റ് ഇട്ട ശേഷം അഡ്മിറ്റ് ചെയ്തു.
പിറ്റേന്ന് അസ്ഥിരോഗ വിദഗ്ധൻ ഡോക്ടർ വിജുമോൻ പരിശോധിച്ച് സർജറി നിർദ്ദേശിച്ചു. പക്ഷേ 30 ന് അഡ്മിറ്റ് ചെയ്ത വിദ്യാർഥിയുടെ സർജറി നടന്നത് ഒന്നാം തീയതിയാണ്. 14 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. അപ്പോഴേക്കും സ്ഥിതി അതീവ ഗുരുതരമായി. പിന്നാലെ വിദ്യാർഥിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈ മാസം 14 ന് കൈ മുറിച്ച് മാറ്റി.
തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ ഗുരുതര അനാസ്ഥയിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയവർക്ക് മാതാപിതാക്കൾ പരാതി നൽകി. വീഴച സംഭവിച്ചുവെന്ന് കരുതുന്നില്ലെന്നും ആക്ഷേപം പരിശോധിക്കുമെന്നുമായിരുന്നു ജനറൽ ആശുപത്രി സൂപ്രണ്ടിന്‍റെ പ്രതികരണം.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.