തിരുവനന്തപുരം : മെഡിക്കൽ പി ജി വിദ്യാർത്ഥികൾ സമരത്തിൽ നിന്ന് പിന്മാറണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മെഡിക്കൽ വിദ്യാർത്ഥികളുടെ ആവശ്യം ന്യായമാണ്. അത് പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതാണ്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എല്ലാ മെഡിക്കൽ കോളേജുകളിലും നാളെ ഡ്യൂട്ടി ഷെഡ്യൂൾ ക്രമീകരിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
സർക്കാർ ചർച്ചക്ക് തയാറാകാത്തതിനെ തുടർന്ന് ഡോക്ടർമാരുടെ സമരം തുടരുകയായിരുന്നു. സമരത്തെ തുടർന്ന് മെഡിക്കൽ കോളേജുകളിലെ അത്യാഹിത വിഭാഗങ്ങളിലടക്കം പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്. പിജി ഡോക്ടർമാർക്ക് പിന്നാലെ ഹൗസ് സർജന്മാരും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നാളെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സ്തംഭിക്കും.
ഒരു ദിവസത്തെ സൂചനാ പണിമുടക്കാണ് ഹൗസ് സർജന്മാർ പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന് പിന്തുണയുമായി അധ്യാപകസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പിജി ഡോക്ടർമാരുടെ സമരം പന്ത്രണ്ടാം ദിവസത്തിലെത്തുമ്പോൾ സംസ്ഥാന സർക്കാർ ആരോഗ്യ സംവിധാനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്.





























