തിരുവനന്തപുരം: മലയാളി വിദ്യാർത്ഥിനിയെ ട്രെയിനിൽ വച്ച് മദ്യം നൽകി സൈനികൻ പീഡിപ്പിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. ട്രെയിനിൽ വച്ച് പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള യുവതിയുടെ മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ട്രെയിനിലെ അപ്പർ ബർത്തിലിരുന്ന് സൈനികനൊപ്പം താൻ മദ്യപിച്ചു എന്നും തുടർന്ന് അബോധാവസ്ഥയിലായ തന്നെ സൈനികൻ ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് യുവതി പരാതി നൽകിയിരുന്നത്. എന്നാൽ പുറത്തുവന്ന മെഡിക്കൽ റിപ്പോർട്ടിൽ പീഡനം നടന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്നാണ് എറണാകുളം റെയിൽവേ പോലീസിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. അതേസമയം ലെെംഗികപരമായി പീഡിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നതെങ്കിലും മറ്റേതെങ്കിലും രീതിയിൽ സ്ത്രീത്വത്തിന് മാനഹാനിയുണ്ടാക്കുന്ന പ്രവർത്തി സെെനികൻ്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഈ കേസിൽ തുടർ നടപടികൾ ഉടനുണ്ടാകുമെന്നും റെയിൽവേ പോലീസിൽ നിന്ന് സൂചനകൾ് ലഭിക്കുന്നുണ്ട്.
റെയിൽവെച്ച് സൈനികൻ പീഡിപ്പിച്ചു എന്ന പരാതിയിൽ ദുരൂഹതകൾ നീങ്ങിയിട്ടില്ലെന്ന വിലയിരുത്തലിലായിരുന്നു അന്വേഷണ സംഘം. പീഡനം നടന്നുവെന്ന പരാതിയിൽ വിദ്യാർത്ഥിനി ഉറച്ചു നിൽക്കുന്നുണ്ടെങ്കിലും രാജധാനി കംപാർട്ടുമെൻ്റിൽ ഈ സംഭവം നടന്നതായി കണ്ട യാത്രക്കാരില്ലാത്തതാണ് അന്വേഷണ സംഘത്തെ കുഴച്ചത്. ട്രെയിനിലെ ഇതേ കംപാർട്ടുമെൻ്റിൽ സഞ്ചരിച്ച ചില യാത്രക്കാരെ അന്വേഷണ സംഘം ഫോണിലുടെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ആരും ഈ സംഭവം കണ്ടിട്ടില്ലെന്നാണ് അന്വേഷണ സംഘത്തോടു പറഞ്ഞത്. അതേസമയം അപ്പർ ബർത്തായതിനാൽ മറ്റു യാത്രക്കാരുടെ ശ്രദ്ധ അവിടേക്ക് എത്താത്തതാണോ എന്ന കാര്യത്തിലും സ്ഥിരീകരണം ആവശ്യമാണെന്ന് റെയിൽവേ പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പീഡനത്തിന് ഇരയായെന്നു പറയുന്ന വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ സമയത്തും മുൻപ് നൽകിയ പരാതിയിൽ പെൺകുട്ടി ഉറച്ചു നിൽക്കുകയായിരുന്നു. ഉടുപ്പിയിൽ നിന്നാണ് പെൺകുട്ടി ട്രയിനിൽ കയറിയത്. പട്ടാളക്കാരനായ പ്രതീഷ് ട്രയിനിൽ വച്ച് മദ്യം കഴിച്ച സമയത്ത് പെൺകുട്ടിയോട് ചോദിച്ചു. ഈ സമയം പെൺകുട്ടി താൽപര്യത്തോടെ തന്നെ ഒരുമിച്ച് മദ്യം കഴിക്കുകയായിരുന്നു. നേരത്തെ നൽകിയ പരാതിയിൽ ബലമായി മദ്യം നൽകിയെന്ന വാദത്തെ തള്ളിയാണ് പുതിയ മൊഴി എത്തിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അതുകഴിഞ്ഞ താൻ അബോധാവസ്ഥയിലായെന്നും അതു കഴിഞ്ഞുള്ള കാര്യങ്ങളെകുറിച്ച് അത്ര ഓർമ്മയില്ലെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു.
തിരുവനന്തപുരം സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ പെൺകുട്ടിയെ കൂട്ടാൻ ഉമ്മയും ഭർത്താവും കൂടിയാണ് എത്തിയത്. വീട്ടിലെത്തിയ ശേഷം ഭർത്താവിനോട് തൻ്റെ ശരീര ഭാഗങ്ങളിൽ മറ്റാരോ ബലമായി സ്പർശിച്ചതായി സംശയമുണ്ടെന്ന് പറയുകയായിരുന്നു. തുടർന്ന് അവർ ഇതുസംബന്ധിച്ച് പരാതി നൽകുകയും കേസെടുക്കുകയുമായിരുന്നു എന്നാണ് റെയിൽവേ പോലീസ് പറയുന്നത്. പെൺകുട്ടിയുടേയും ഭർത്താവിൻ്റെയും ഉമ്മയുടേയും മൊഴിയാണ് പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇനി അതേ കംപാർട്ടുമെൻ്റിൽ സഞ്ചദരിച്ച യാത്രക്കാരെ വിളിച്ചു വരുത്തി മൊഴിയെടുക്കണമെന്നും റെയിൽവേ പോലീസ് അറിയിച്ചു. ട്രെയിൻ എറണാകുളം കഴിഞ്ഞ സമയമായതിനാൽ കംപാർട്ടുമെൻ്റിൽ യാത്രക്കാർ കുറവായിരുന്നെന്നും പോലീസ് പറയുന്നു. അതേസമയം കംപാർട്ട്മെൻ്റിൽ ഉണ്ടായിരുന്നവരുടെ മൊഴി നേരിട്ടു രേഖപ്പെടുത്തുകയും ശാസ്ത്രീയമായ പരിശോധനയിലൂടെയും ഈ കേസ് മുന്നോട്ടു കൊണ്ടുപോകാനാണ് പോലീസ് ഉദ്ദേശിക്കുന്നതും.