തിരുവനന്തപുരം: അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ കാരുണ്യ ഫാര്‍മസികളില്‍ കിട്ടാനില്ല. കാരുണ്യയില്‍ മരുന്ന് ലഭ്യമല്ലാതെ വന്നതോടെ ഇരട്ടിയിലേറെ വില നല്‍കി മറ്റു ഫാര്‍മസികളില്‍ നിന്നാണ് ചികില്‍സയിലുള്ളവര്‍ മരുന്നുവാങ്ങുന്നത്. സമാന സാഹചര്യമാണ് ജില്ലയിലെ എല്ലാ കാരുണ്യ ഫാര്‍മസികളിലും. മറ്റു ഫാര്‍മസികളില്‍ നിന്ന് ഇരട്ടിയിലേറെ വിലക്ക് മരുന്നുവാങ്ങേണ്ട നിലവന്നതോടെ 5000 രൂപയിലെറെയാണ് അധികമായി നല്‍കേണ്ടിവരുന്നത്.
അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരില്‍ 80ശതമാനം ആളുകളും ഉപയോഗിക്കുന്ന മരുന്നാണ് പാന്‍ഗ്രാഫ്, സെല്‍സെപ്റ്റ് എന്നിവ. ശസ്ത്രക്രിയക്ക് വിധേയവരായവര്‍ ആജീവനാന്തകാലം ഈ മരുന്നുകള്‍ ഉപയോഗിക്കണം. കാരുണ്യ ഫാര്‍മസികളില്‍ മരുന്നുകള്‍ ലഭ്യമായിരുന്നത് സാധാരണക്കാരായ രോഗികള്‍ക്ക് വലിയ ആശ്വാസമായിരുന്നു. ഫാര്‍മസികള്‍ ആവശ്യപ്പെടാത്തതിനാലാണ് മരുന്ന് ലഭ്യമാക്കാത്തതെന്നാണ് മെഡിക്കൽ സപ്ലൈസ് കോര്‍പ്പറെഷന്‍ വിശദീകരണം.





























