ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിലെ റായ്ഗഡിൽ കൂട്ടക്കൊലപാതകം. ആദിവാസി മേഖലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ അതിദാരുണമായി കൊലപ്പെടുത്തി. കല്ല് കൊണ്ട് തലയ്ക്കടിച്ചും വാളുകൊണ്ട് വെട്ടിയുമാണ് ആക്രമി കൃത്യം നടത്തിയതെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. റായ്ഗഡിലെ ധവൈദന്ദ് ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം.
ദുഹ്‌തി ബായി(60), മകൻ അമൃത്‌ലാൽ(30), ചെറുമകൾ അമൃത ഭായ്(15) എന്നിവെരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം പുതിയൊരു കുടുംബം ഗ്രാമത്തിൽ താമസത്തിനെത്തി. കൊല്ലപ്പെട്ട കുടുംബവും പുതിയ താമസക്കാരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ വൈരാഗ്യമാവാം കൂട്ടക്കൊലയ്ക്ക് കാരണമെന്ന് പോലീസ് സംശയിക്കുന്നു.
വനവിഭവങ്ങൾ ശേഖരിക്കുന്നതിനാണ് കുടുംബം ആദിവാസി മേഖലയിൽ താമസിക്കുന്നത്. പ്രഥമദൃഷ്ട്യാ മൂന്ന് പേരെ കൊലപ്പെടുത്തിയത് കല്ലുകളോ സമാനമായ വസ്തുക്കളോ ഉപയോഗിച്ചാണെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. ഫോറൻസിക് സംഘത്തിന്റെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ പോലീസ് പരിശോധിച്ചു വരികയാണ്. പ്രതികളെ പിടികൂടാൻ അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.





























