ആർത്തവത്തിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് മുന്നിൽ ഇന്നും അശുദ്ധിയുടെയും അരുതുകളുടെയും നീണ്ടപട്ടിക നിരത്തുന്നവരുണ്ട്. ആർത്തവ ശുചിത്വത്തെക്കുറിച്ച് അവബോധം പകരുന്നതിന് പകരം പഴഞ്ചൻ കാഴ്ചപ്പാടുകളെ മുറുകെപ്പിടിച്ച് മുന്നോട്ടുപോകുന്നവർ. ബോളിവുഡ് താരം ജാൻവി കപൂറിനും അത്തരമൊരു അനുഭവം പങ്കുവെക്കാനുണ്ട്. ആർത്തവത്തെക്കുറിച്ചുള്ള അസംബന്ധങ്ങൾ പരത്തുന്നതിന് പകരം കൂടുതൽ ആളുകളെ ബോധവൽകരിക്കൂ എന്നു പറയുകയാണ് ജാൻവി.
ഒരു അഭിമുഖത്തിലാണ് ആർത്തവ ശുചിത്വത്തെക്കുറിച്ച് ജാൻവി തുറന്നു പറഞ്ഞത്. ആർത്തവകാല ശുചിത്വത്തെക്കുറിച്ച് കൂടുതൽ പേരിലേക്കെത്തിക്കാൻ കഴിയണം. സാനിറ്ററി പാഡുകൾ പോലുള്ള സൗകര്യങ്ങൾ രാജ്യത്തെ മുഴുവൻ സ്ത്രീകളിലേക്കുമെത്തണം. തീർത്തും സ്വാഭാവികവും ആരോഗ്യകരവുമായ ശരീരത്തിലെ ഈ പ്രക്രിയയെക്കുറിച്ച് വിദ്യാഭ്യാസ തലങ്ങളിൽ ചർച്ചകൾ ഉണ്ടാകണമെന്നും ജാൻവി പറഞ്ഞു.
ഇപ്പോഴും ആർത്തവത്തെ അശുദ്ധിയോടെ കാണുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകേണ്ടത് ഉണ്ടെന്നും ജാൻവി പറയുന്നു. സ്ത്രീകളെ പലരെയും ആർത്തവകാലങ്ങളിൽ ദൈനംദിന ജോലികളിൽ നിന്നെല്ലാം വിട്ടുനിർത്തുന്നുണ്ട്. ആർത്തവം ശുദ്ധമാണെന്നോ അശുദ്ധമാണെന്നോ താൻ കരുതുന്നില്ല. അത്തരം ചിന്താഗതികളെയെല്ലാം ഇല്ലാതാക്കാൻ ആർത്തവ ശുചിത്വം എന്ന വിഷയത്തിൽ കൂടുതൽ ബോധവൽകരണങ്ങൾ ഉണ്ടായേ തീരൂ- ജാൻവി പറഞ്ഞു.