കൊച്ചി: ഗ്രാമസഭ നോട്ടീസ് വിതരണം ചെയ്യാൻ പോയ ടീച്ചറെയും ഹെല്പറെയും മാനസിക വെല്ലുവിളി നേരിടുന്നയാൾ ആക്രമിച്ചു. ആക്രമണത്തിന്റെ ഷോക്കിൽ സ്വബോധം നഷ്ടപ്പെട്ട നിലയിലാണ് വാഴക്കുളം പഞ്ചായത്തിലെ വഞ്ചിനാട് 61-ാം നമ്പർ അംഗൻവാടിയിലെ ടീച്ചറായ ഷൈലജ. ഇന്നലെ ആണ് അംഗൻവാടിയുടെ പ്രവർത്തന സമയത്തിന് ശേഷം ഷൈലജയും ഹെല്പറായ താഹിറയും ചേർന്ന് നോട്ടീസ് വിതരണം ചെയ്യാൻ പോയത്. വീടുകൾ കയറിയിറങ്ങുന്നതിനിടെ പ്രദേശവാസിയും മാനസിക വെല്ലുവിളി നേരിടുന്നതുമായ 55കാരൻ ഇരുവരെയും തടഞ്ഞ് നിർത്തി മതിലിലേക്ക് ചേർത്ത് നിർത്തി ഉപദ്രവിക്കുകയായിരുന്നു. ഹെല്പറായ താഹിറയുടെ മുഖത്തടിക്കുകയും കഴുത്തിന് ഞെക്കി പിടിക്കുകയും ചെയ്തു. താഹിറയെ ആക്രമിക്കുന്നത് കണ്ടതോടെ ടീച്ചറുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് ടീച്ചറുടെ സ്വബോധം നഷ്ടമാവുകയായിരുന്നു.
ഇയാളെ പിടിച്ച് മാറ്റാൻ ശ്രമിക്കവെ താഹിറയുടെ ഇരു കൈകൾക്കും പരിക്കേറ്റു. ശരീരം അനക്കാൻ കഴിയാത്ത വലിയ വേദനയാണ് തനിക്കെന്ന് താഹിറ പറയുന്നു. 55 വയസുകാരനായ ഇയാൾ സ്ഥിരം പ്രശ്നക്കാരനാണെന്നും ഈയടുത്ത് മദ്രസയിലേക്ക് പോയ കുട്ടികളെയും ആക്രമിക്കാൻ ശ്രമിച്ചതായും വിവരമുണ്ട്. ഇന്ന് വൈകുന്നേരം അംഗൻവാടി ജീവനക്കാർ ചേർന്ന് ഇയാളുടെ വീടിന് സമീപം പ്രതിഷേധം നടത്തിയിരുന്നു. അതിന് മുൻപ് തന്നെ ഇയാളെ തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും പരാതി നല്കിയിട്ടുണ്ട്. ഇത്തരം ജോലികൾ ചെയ്യുമ്പോൾ സംരംക്ഷണം ഉറപ്പാക്കണമെന്നും പരാതിയിൽ പറയുന്നു.





























