തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി രൂപ മറ്റാരുടെയോ പണമെന്ന കണ്ടെത്തലിനു പിന്നാലെ, രണ്ടു സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾക്ക് ജി.എസ്.ടി. പ്രത്യേക അന്വേഷണസംഘത്തിന്റെ നോട്ടീസ്. ഹിന്ദുജ ലെയ്ലൻഡ് ഫിനാൻസ് 73.23 കോടി രൂപയും ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് 133.64 കോടി രൂപയും സ്‌പോൺസർ കമ്പനിക്കു നൽകിയെന്നാണ് കണ്ടെത്തൽ. പണമിടപാടിനെക്കുറിച്ചുള്ള വിശദാംശം ഒരാഴ്ചയ്ക്കുള്ളിൽ നൽകാനാണ് ഈ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടത്. ഇതുരണ്ടും ബാങ്കിങ് ഇതര സ്ഥാപനങ്ങളാണെന്നത് പണമിടപാടിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ടെന്നാണ് ജി.എസ്.ടി. വകുപ്പിന്റെ നിരീക്ഷണം.
പത്തു ലക്ഷം രൂപ അടച്ചുതീർത്ത മൂലധനമുള്ള സ്‌പോൺസർ കമ്പനിക്ക് എന്തടിസ്ഥാനത്തിലാണ് ഇത്രയേറെ തുക നൽകിയതെന്നാണു ചോദ്യം. ഈടായി വസ്തുക്കൾ നൽകിട്ടുണ്ടോ, ആരാണ് അതിന് സൗകര്യമൊരുക്കിയതെന്നും വിശദീകരിക്കണം. സ്‌പോൺസർകമ്പനി പരസ്യക്കരാറോ മറ്റെന്തെങ്കിലും സേവനങ്ങളോ വാഗ്ദാനംചെയ്തിട്ടുണ്ടോ, തുക തിരിച്ചു നൽകിയോ, ഉണ്ടെങ്കിൽ ആർക്ക്, എപ്പോൾ, ഏത് ഉറവിടത്തിൽനിന്നു നൽകി എന്നെല്ലാം അന്വേഷിക്കുന്നുണ്ട്. സ്‌പോൺസർ കൈമാറിയ പണം നികുതിദായകന്റെ സ്വന്തം ബിസിനസ് വരുമാനത്തിൽനിന്നോ മൂലധനത്തിൽനിന്നോ അല്ലെന്ന് ജി.എസ്.ടി. വിഭാഗം നേരത്തേ കണ്ടെത്തിയിരുന്നു. തുക സാധാരണ വാണിജ്യവായ്പയാണെന്നതിനും തെളിവില്ല.
വായ്പയാണെങ്കിൽ 18 ശതമാനം നികുതിബാധകമായ പ്രോസസിങ് ഫീസ് ഈടാക്കാറുണ്ട്. 206 കോടി രൂപയുടെ വരവിൽ പലിശയോ ടി.ഡി.എസ്. രീതിയോ ഇല്ല. പണം അക്കൗണ്ടിലെത്തിയ ഉടൻ മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റിയതായും കണ്ടെത്തി. സ്‌പോൺസറുടെ അക്കൗണ്ട് ഇടനില അക്കൗണ്ടായി പ്രവർത്തിച്ചോയെന്ന സംശയവും ഉയരുന്നുണ്ട്.































