തിരുവനന്തപുരം: മുന്‍കൂട്ടി അപേക്ഷിച്ചിട്ടും പ്രസവാവധി അനുവദിക്കാതെ, പ്രസവം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം അവധിക്കാര്യത്തില്‍ വിശദീകരണം തേടി കേരള സര്‍വകലാശാലയിലെ ഓഫീസ് അസിസ്റ്റന്റിനെ ഡെപ്യൂട്ടി രജിസ്ട്രാര്‍. അഡ്‌മിനിസ്ട്രേഷന്‍ വിഭാഗത്തിലെ അസിസ്റ്റന്റാണ് കഴിഞ്ഞ ആറിന് ആറുമാസത്തെ പ്രസവാവധി സെക്ഷനില്‍ നല്‍കിയത്. തന്നെ നേരിട്ട് കണ്ട് അവധി നല്‍കിയില്ലെന്ന കാരണത്താല്‍ അഡ്‌മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ ഡി.എസ്. സന്തോഷ് കുമാര്‍ അവധി അനുവദിച്ചില്ല.
മാര്‍ച്ച് 8ന് അസിസ്റ്റന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജില്‍ പ്രസവിച്ച് വിശ്രമത്തിലായിരുന്ന അസിസ്റ്റന്റിനെ അവധിക്കാര്യത്തില്‍ വിശദീകരണം തേടി വാഴ്സിറ്റിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഡെപ്യൂട്ടി രജിസ്ട്രാറിന്റെ എതിര്‍പ്പുള്ളതിനാല്‍ അവധി അനുവദിക്കാനാവില്ലെന്നും നേരിട്ടെത്തി വിശദീകരിക്കണമെന്നും സര്‍വകലാശാലയില്‍ നിന്ന് ആവശ്യപ്പെട്ടു. ഒരാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ ബന്ധുവീട്ടിലാക്കി 35 കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ നിന്ന് 18ന് ഭര്‍ത്താവുമൊത്ത് അസിസ്റ്റന്റ് വാഴ്സിറ്റിയിലെത്തിയപ്പോള്‍ മൂന്നു മണിക്കൂര്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ കാണാന്‍ കൂട്ടാക്കാതെ ഓഫീസ് മുറിക്ക് പുറത്ത് കാത്തുനിര്‍ത്തി.
രജിസ്ട്രാര്‍ കെ.എസ്.അനില്‍കുമാറിനെ വിവരമറിയിച്ചിട്ടും അദ്ദേഹവും കാണാന്‍ കൂട്ടാക്കിയില്ല. കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയന്‍ രജിസ്ട്രാറെ വിവരമറിയിച്ചിട്ടും അദ്ദേഹം ഇടപെടാന്‍ തയ്യാറായില്ല. പിന്നീട് ഡെപ്യൂട്ടി രജിസ്ട്രാര്‍ കണ്ടപ്പോള്‍, പ്രസവിച്ചതായി തനിക്ക് അറിയില്ലായിരുന്നെന്നായിരുന്നു ന്യായീകരിച്ചത്. ഇതുവരെ 6 മാസത്തെ പ്രസവാവധി അനുവദിച്ചതുമില്ല. സംഭവം വിവാദമായതോടെ, അന്വേഷണത്തിന് വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ ഉത്തരവിട്ടു. രജിസ്ട്രാര്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു. ഡെപ്യൂട്ടി രജിസ്ട്രാറുടേത് സ്ത്രീവിരുദ്ധ നടപടിയും മനുഷ്യാവകാശ ലംഘനവുമാണെന്ന് കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയന്‍ പ്രസിഡന്റ് ഒ റ്റി പ്രകാശ്, ജനറല്‍ സെക്രട്ടറി എസ് ഗിരീഷ് എന്നിവര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് കേരള സര്‍വകലാശാല കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയിരുന്നു. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജര്‍ വേണ്ടിടത്ത് ആര്‍ത്തവാവധി പരിഗണിച്ച് 73 ശതമാനം മതിയെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനിച്ചത്. ആറുമാസം വരെ പ്രസവാവധിയെടുക്കാം. അതിനുശേഷം റീ-അഡ്മിഷന്‍ എടുക്കാതെ കോളേജില്‍ വീണ്ടും ചേരാം. പ്രിന്‍സിപ്പല്‍മാരാണ് മെഡിക്കല്‍ രേഖകള്‍ പരിശോധിക്കേണ്ടത്. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും ഇവ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.































