ന്യൂഡൽഹി : ടെക്ഭീമന്‍ മൈക്രോസോഫ്റ്റ് കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മോശം സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കാനായാണ് പിരിച്ചുവിടൽ നടപടി സ്വീകരിക്കുന്നത്. ഈ ആഴ്ച മുതലാണ് പിരിച്ചുവിടൽ ആരംഭിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം വിവിധ വിഭാഗങ്ങളിൽ നിന്നായി ആയിരത്തോളം പേർക്ക് ജോലി നഷ്ടപ്പെട്ടേക്കാമെന്നാണ് സൂചന. എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാരെയാകും പിരിച്ചുവിടല്‍ ബാധിക്കുക.
220,000 മുഴുവന്‍ സമയ ജീവനക്കാരാണ് മൈക്രോ സോഫ്റ്റിനുള്ളത്. എന്നാൽ കഴിഞ്ഞ വർഷം രണ്ട് തവണയായി ജീവനക്കാരുടെ പട്ടിക വെട്ടിക്കുറച്ചിരുന്നു. ഈ ആഴ്ചയോടെ കമ്പനിയിലെ 5 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനായി മിക്ക കമ്പനികളും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
ട്വിറ്റർ, മെറ്റാ, ആമസോണ്‍ തുടങ്ങിയ കമ്പനികൾ നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ 3000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കഴിഞ്ഞ വർഷം മെറ്റാ ലോകമെമ്പാടുമുള്ള 11,000 ലധികം ജീവനക്കാരെ പിരിച്ചുവിട്ടു. ഇത് കമ്പനിയിലെ 13 ശതമാനത്തോളം ജീവനക്കാരെയാണ് ബാധിച്ചത്.